തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും ഡ്രോണ്‍ ആക്രമണ സാധ്യത
നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി മേഖലകളില്‍ ചില തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തീവ്രവാദസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകള്‍ പോയതും തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോയമ്ബത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്‌നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്. ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിന്റേയും തെക്കന്‍ തീരദേശമേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക