കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ ഫെയ്‌സ്ബുക്കിലൂടെ ചാറ്റ് ചെയ്തത് കാമുകനല്ലെന്ന് പൊലീസ് പറഞ്ഞു. രേഷ്മയെ ചാറ്റ് ചെയ്ത് കബളിപ്പിച്ചത് ആത്മഹത്യ ചെയ്ത യുവതികളായ ആര്യയും ഗ്രീഷ്മയുമാണെന്ന് പൊലീസ് പറഞ്ഞു. അനന്തു എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് രേഷ്മയെ കബളിപ്പിച്ചിരുന്നത്.

രേഷ്മയെ കബളിപ്പിക്കുന്ന കാര്യം ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ സുഹൃത്താണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാജ അക്കൗണ്ടായതിനാല്‍ ഫോണ്‍ വിളികള്‍ ഉണ്ടായില്ല എന്നും പൊലീസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കാമുകന്റെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രേഷ്മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആര്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ആര്യയുടെ മൊബൈല്‍ഫോണ്‍ രേഷ്മ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ആര്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നില്ല.

ആര്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യയും ഗ്രീഷ്മയും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃസഹോദര ഭാര്യയാണ് ആര്യ. ആത്മഹത്യ ചെയ്ത ഗ്രീഷ്മയും രേഷ്മയുടെ ബന്ധുവാണ്.

ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച്‌ ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക