കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു (Vijya Babu) കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്ബത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയില്‍ എത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം. സത്യം തെളിയുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.

അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാല്‍ ഉടന്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്തേക്ക് കടന്ന വിജയ് ബാബു നാളെ തിരിച്ചെത്തും. കോടതിയില്‍ സമര്‍പ്പിച്ച്‌ രേഖകള്‍ പ്രകാരം നാളെ രാവിലെ ഒമ്ബതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് ഇന്നലെ എത്താതിരുന്നതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതിയെ നടന്‍ അറിയിച്ചിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ര്‍ജിയയിലേക്കും പോയിരുന്നു.

പൊലീസിന് കടുത്ത വിമര്‍ശനം

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്‌ആപ്പ് ചാറ്റുകള്‍ ഒക്കെ പ്രോസിക്യൂഷന്‍ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.

സ്ഥലത്ത് ഇല്ലല്ലോ എന്ന് വിജയ് ബാബുവിനോട് ചോദിച്ച കോടതി, ആള്‍ സ്ഥലത്ത് ഇല്ലാത്തതില്‍ കേസ് മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി. അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബു പറഞ്ഞു. നാളെ വരാന്‍ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചു. നടന്‍ നാട്ടില്‍ വരുന്നതിനെ എന്തിന് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ നിയമത്തിന് വിധേയനാകാന്‍ അല്ലേ അയാള്‍ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണര്‍ പറയുന്നത്. പൊലീസിന്‍റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്‍റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിര്‍ബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും. ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വിജയ് ബാബു ഒളിവില്‍ പോയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

വിജയ് ബാബു വിദേശത്ത് തുടര്‍ന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങള്‍ക്ക് പിടിക്കാനായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. അല്ലാതെ എന്തിന് വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എതിര്‍ക്കണം എന്നും കോടതി ചോദിച്ചു. ലോകത്ത് ചില ദ്വീപുകളില്‍ താമസിക്കാന്‍ ഇന്ത്യന്‍ വിസയോ, പാസ്പോര്‍ട്ട് ഒന്നും വേണ്ടെന്ന് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക