ദില്ലി: ദില്ലിയില്‍ നിന്ന് പഞ്ചാബിലേക്ക്. ഇനി ഹിമാചലും ഗുജറാത്തും ലക്ഷ്യം. ഒപ്പം കേരളവും ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാടോടെ കരുക്കള്‍ നീക്കുകയാണ് ആം ആദ്മി പാര്‍ട്ടി (Aam Aadmi Party). അരവിന്ദ് കെജ്രിവാള്‍ (Arvind Kejriwal) പതിനഞ്ചിന് കേരളത്തിലേക്ക് പോകുന്നതോടെ പാര്‍ട്ടിക്ക് മുന്നേറാനുള്ള വഴികള്‍ ഒരുങ്ങും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി കേന്ദ്ര നേതാക്കള്‍. കേരളത്തില്‍ പാര്‍ട്ടിക്ക് സാധ്യതയുണ്ടോ എന്ന മൂന്നു സര്‍വ്വെകള്‍ പൂര്‍ത്തിയാക്കിയ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് ഇവ വിലയിരുത്തി. ആദ്യ സര്‍വ്വെ എഎപി കേന്ദ്ര നേതൃത്വം നേരിട്ടാണ് നടത്തിയത്.

രണ്ടാമത്തെ സര്‍വ്വെ എഎപി കേരള ഘടകം നടത്തി. ഒരു സ്വതന്ത്ര ഏജന്‍സിയെ ഉപയോഗിച്ചുള്ള സര്‍വ്വെയും നടന്നു എന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ പറഞ്ഞു. പഞ്ചാബില്‍ സര്‍വ്വെ നടത്തിയ ഏജന്‍സിയാണ് കേരളത്തിലും സര്‍വ്വെ നടത്തിയത്. ആശാവഹമായ റിപ്പോര്‍ട്ടാണ് നല്കിയതെന്നാണ് നേതാക്കളുടെ പക്ഷം. എല്ലാ സര്‍വ്വെയിലും പത്തില്‍ കുറഞ്ഞത് മൂന്നു പേര്‍ ആംആദ്മി പാര്‍ട്ടി കേരളത്തില്‍ ശക്തമാകുന്നതിനെ പിന്തുണച്ചു. ഒരു സര്‍വ്വെയില്‍ പത്തില്‍ നാലു പേരുടെ വരെ പിന്തുണ പാര്‍ട്ടിക്ക് കണ്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ഒരു രാഷ്ട്രീയം കേരളത്തില്‍ വേണം എന്ന നിലപാടാണ് പലരും പ്രകടിപ്പിച്ചത്. രണ്ടു മുന്നണികളുടെ മാത്രം രാഷ്ട്രീയത്തോട് മടുപ്പുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. കേരളം സാമൂഹ്യ വികസന സൂചികയില്‍ മുന്നിലാണെങ്കിലും യുവാക്കള്‍ക്ക് അതൃപ്തിയുണ്ട്. പുതിയൊരു രാഷ്ട്രീയത്തിനായി യുവവോട്ടര്‍മാര്‍ കാത്തിരിക്കുന്നു എന്ന കണ്ടെത്തലും സര്‍വ്വെ നടത്തിയവര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത നേതാക്കള്‍ എന്നാല്‍ സര്‍വ്വെയില്‍ കാണുന്ന മുപ്പതു ശതമാനം പിന്തുണ എത്രത്തോളം വോട്ടായി മാറും എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ദില്ലിയിലും പഞ്ചാബിലും ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് ആം ആദ്മി പാര്‍ട്ടിയോടൊപ്പം നില്ക്കാന്‍ മടിയുണ്ടായിരുന്നില്ല. കേരളത്തിലും ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിറുത്താന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. കോണ്‍ഗ്രസ് മരണശയ്യയിലാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി എംപി രാഘവ് ഛദ്ദ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുപക്ഷത്തെയും കേരളത്തില്‍ എഎപി ലക്ഷ്യം വയ്ക്കുന്നു. നേരത്തെ എഎപിയുമായി ഇടതുപാര്‍ട്ടികള്‍ക്ക് നല്ല ബന്ധമായിരുന്നു. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്ക് സിപിഎം വോട്ടും നല്കിയിരുന്നു. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ദില്ലി വിദ്യാഭ്യാസ സംവിധാനം പഠിക്കാനെത്തി എന്ന അതിഷി മര്‍ലെന എംഎല്‍എയും വാദം അടുത്തിടെ മന്ത്രി വി ശിവന്‍ കുട്ടി പരസ്യമായി തള്ളിയിരുന്നു. എഎപിയോട് ഇടതുപക്ഷത്ത് വളരുന്ന അസഹിഷ്ണുതയുടെ സൂചനയായാണ് അരവിന്ദ് കെജ്രിവാളും ഇതിനെ കണ്ടത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ടു മുന്നണികളെയും ഒരു പോലെ ലക്ഷ്യം വയ്ക്കുന്ന തന്ത്ര വേണം എന്നാണ് പാര്‍ട്ടിക്കകത്തെ ചിന്ത.

അരവിന്ദ് കെജ്രിവാള്‍ കേരളത്തിലേക്ക് പോകും മുമ്ബ് സന്ദര്‍ശനത്തിന് രാഷ്ട്രീയ ശ്രദ്ധ കിട്ടുന്ന ചില നീക്കങ്ങള്‍ എഎപിയില്‍ നിന്ന് പ്രതീക്ഷിക്കാം. ലോക്സഭയില്‍ ചില സീറ്റുകള്‍ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയുടെ മനസ്സിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് എഎപിക്ക് നേതൃത്വം കൊടുക്കാന്‍ ഒരു നല്ല മുഖം ഇല്ലാത്തത് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഒരു സമസ്യയാണ്. ഇപ്പോഴുള്ള നേതൃത്വം പാര്‍ട്ടിയുടെ നയങ്ങളോട് യോജിക്കുന്നവരാണെങ്കിലും രാഷ്ട്രീയ മുന്നേറ്റത്തിനുള്ള കെല്പില്ല എന്നാണ് പൊതു വലിയരുത്തല്‍. തൃക്കാക്കര പരീക്ഷണത്തിന്‍റെ ഫലം എന്താവും എന്നതും ആംആദ്മി പാ‍ര്‍ട്ടിയുടെ കേരളത്തിലെ തുടര്‍നീക്കങ്ങള്‍ക്ക് നിര്‍ണ്ണായകമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക