ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിക്കുന്നവരുടെ എണ്ണം കൂടുകയാണ്. നേതൃമാറ്റവും പൊളിച്ചുപണിയും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ അടക്കം രംഗത്തുണ്ട്. എന്നാൽ പ്രതിപക്ഷ നിരയിൽ കരുത്തർ ഇപ്പോഴും കോൺഗ്രസ് തന്നെയെന്ന് വ്യക്തമാക്കി മറുപടി നൽകുകയാണ് ശശി തരൂർ എംപി.
എംഎൽഎമാരുടെ എണ്ണത്തിലെ കണക്ക് പങ്കിട്ടാണ് തരൂർ കോൺഗ്രസിന്റെ ശക്തി പറയുന്നത്. 1443 എംഎൽഎമാരുള്ള ബിജെപിക്കു െതാട്ടുപിന്നിൽ 753 എംഎൽഎമാരുമായി കോൺഗ്രസ് തന്നെയാണ് രണ്ടാമത്. 236 പേരുള്ള തൃണമൂൽ കോൺഗ്രസാണ് മൂന്നാം സ്ഥാനത്ത്. 88 എംഎൽഎമാരാണ് സിപിഎമ്മിനുള്ളതെന്നും തരൂർ പങ്കുവച്ച കണക്കുകൾ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞതിനു പിന്നാലെ, പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്ന പരസ്യനിലപാട് ശശി തരൂർ എടുത്തിരുന്നു. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.