കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആശുപത്രികളിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആയിരം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി
പൂർത്തിയാക്കിയതായി ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു. ആസ്റ്റർ മെഡ്സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മിംസ് കോട്ടക്കൽ, എന്നിവിടങ്ങളിലാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത്.
ലോക വൃക്കദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുഞ്ഞുങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയും, മുതിർന്നവർക്ക് പ്രത്യേക ഇളവുകളോട് കൂടിയുള്ള വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മിംസ് കോട്ടക്കൽ ആശുപത്രികളിൽ ലഭ്യമാക്കുമെന്ന് ആസ്റ്റർ ഗ്രൂപ്പിന്റെ കേരള ക്ലസ്ററർ & ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകൾ, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ക്രൗഡ് ഫണ്ടിങ്ങ് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കുറഞ്ഞ നിരക്കിലുള്ള ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പുറമെ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള ഹോപ് രജിസ്ട്രി എന്ന സംവിധാനവുമായി ആസ്റ്റർ ഹോസ്പിറ്റലുകൾ സഹകരിച്ച് പ്രവർത്തിക്കും. വൃക്ക മാറ്റിവെക്കൽ ആവശ്യമായി വരികയും വൃക്കദാനം ചെയ്യാൻ ദാതാവുണ്ടായിട്ടും ദൗർഭാഗ്യവശാൽ ദാതാവിന്റെ വൃക്ക അനുയോജ്യമല്ലാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവർ ഹോപ് രജിസ്ട്രിയിൽ പേര് രജിസ്റ്റർ ചെയ്താൽ ഇതേ സാഹചര്യം അഭിമുഖീകരിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തുവാനും അവരുടെ ദാതാവിന്റെ വൃക്ക ആദ്യത്തെ വ്യക്തിക്കും ആദ്യ വ്യക്തിയുടെ ദാതാവിന്റെ വൃക്ക രണ്ടാമത്തെ വ്യക്തിക്കും അനുയോജ്യമാണെങ്കിൽ അവർ തമ്മിൽ പരസ്പരം വൃക്കകൈമാറി ശസ്ത്രക്രിയ നിർവ്വഹിക്കുന്ന രീതിയായ സ്വാപ് ട്രാൻസ്പ്ലാന്റിന് വഴിയൊരുക്കാനാണ് ഹോപ് രജിസ്ട്രി പ്രവർത്തിക്കുന്നത്. കേരളത്തിലാദ്യമായാണ് ഇത്തരം ഒരു രജിസ്‌ട്രേഷൻ സംവിധാനം യാഥാർത്ഥ്യമാകുന്നതെന്ന് ഹോപ് അഡ്മിനിസ്‌ട്രേറ്റർ ഡോ. ജവാദും പറഞ്ഞു.
സാധാരണ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പുറമെ റോബോട്ടിക് ട്രാൻസ്പ്ലാന്റ് രീതിയിലുള്ള വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയാ രീതിയും ഈ സെന്ററുകളിൽ ലഭ്യമാണ്. ഇതിന് പുറമെ ദാതാക്കളുണ്ടായിട്ടും മാച്ചിംഗ് ഇല്ലാത്തതിനാൽ വൃക്കമാറ്റിവെക്കൽ നടത്താൻ സാധിക്കാതെ വരുന്നവർക്കായി ടു വേ സ്വാപ് ട്രാൻസ്പ്ലാന്റ്, ത്രീ വേ സ്വാപ് ട്രാൻസ്പ്ലാന്റ്, ഫോർ വേ സ്വാപ് ട്രാൻസ്പ്ലാന്റ് രീതികളും കേരളത്തിലാദ്യമായി നടപ്പിലാക്കിയത് ആസ്റ്റർ ഹോസ്പിറ്റലുകളാണ്. കുഞ്ഞുങ്ങളുടെ വൃക്കമാറ്റിവെക്കലിൽ കേരളത്തിലെ ഏറ്റവും വലിയ സെന്റർ എന്ന സവിശേഷതയും ആസ്റ്റർ ആശുപത്രികൾക്കാണ്.
പത്രസമ്മേളനത്തിൽ ഫർഹാൻ യാസിൻ (റീജിയണൽ ഡയറക്ടർ, ആസ്റ്റർ ഒമാൻ & കേരള ക്ലസ്റ്റർ), ഡോ. ഹരി, ചീഫ് ഓഫ് മെഡിക്കൽ സർവീസ്, ആസ്റ്റർ മിംസ് കോട്ടക്കൽ, ഡോ. ജവാദ് (ഹോപ് അഡ്മിനിസ്‌ട്രേറ്റർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിവരങ്ങൾക്ക് — 7025767676, 9895606760