തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണക്കാരായ ഹാനികരമായ ബാക്ടീരിയകള്‍ (മൈക്കോബാക്ടീരിയകള്‍) ആന്‍റിബയോട്ടിക്കുകളോട് കൂടുതല്‍ പ്രതിരോധമാര്‍ജിക്കുന്നതായും ഈ പ്രതിരോധത്തെ ചെറുക്കാന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നായ സുറാമിന് ഫലപ്രാപ്തിയുണ്ടെന്നും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) കണ്ടെത്തല്‍. നിലവില്‍ ട്രൈപാനാസോമല്‍ (ഉറക്കരോഗ- നദീ അന്ധത അണുബാധ) ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് സുറാമിന്‍.

ആന്‍റിബയോട്ടിക് ചികിത്സക്കിടയില്‍ സുറാമിന്‍ സംയോജിപ്പിക്കുന്നത് മൈക്കോബാക്ടീരിയം സ്മെഗ്മാറ്റിസിലും മൈക്കോബാക്ടീരിയം ടൂബര്‍കുലോസിസിലും പ്രതിരോധിക്കുന്ന രോഗാണുക്കളുടെ നിരക്ക് കുറയ്ക്കുന്നതായാണ് ലബോറട്ടറി സാഹചര്യത്തില്‍ വ്യക്തമാകുന്നതെന്ന് ആര്‍ജിസിബി ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. കൃഷ്ണ കുര്‍ത്കോട്ടി പറഞ്ഞു. സുറാമിന്‍ അംഗീകൃത മരുന്നായതിനാല്‍ രോഗാണുക്കള്‍ ആന്‍റിബയോട്ടിക്കുകളെ ചെറുക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാവുന്നതാണ്. രോഗകാരികളായ മൈക്കോബാക്ടീരിയകളുടെ പ്രതിരോധത്തെ ചെറുക്കുന്ന നൂതന മാര്‍ഗങ്ങളുടെ അനിവാര്യതയെയാണ് പഠനം വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്‍റിമൈക്രോബിയല്‍ ഏജന്‍റ്സ് ആന്‍ഡ് കീമോതെറാപ്പി എന്ന ശാസ്ത്ര മാഗസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗകാരികളായ അണുക്കളെ രണ്ട് തരത്തിലാണ് കൊല്ലുന്നത്. ഭൂരിഭാഗം രോഗകാരികളും അതിവേഗം നശിക്കുമ്പോള്‍ കുറച്ച് ബാക്ടീരിയകള്‍ (പെര്‍സിസ്റ്ററുകള്‍) ഈ സാഹചര്യത്തിലും ദീര്‍ഘകാലം നിലനില്‍ക്കും. ആന്‍റിബയോട്ടിക്കുകള്‍ക്ക് വിധേയപ്പെടുന്നതിനാല്‍ പെര്‍സിസ്റ്ററുകള്‍ വളരെ പതിയെ കൊല്ലപ്പെടുന്നുവെങ്കിലും ആന്‍റിബയോട്ടിക് തെറാപ്പിയുടെ ദൈര്‍ഘ്യം അത്രത്തോളം ഇല്ലാത്തതിനാല്‍ പെര്‍സിസ്റ്ററുകള്‍ വീണ്ടും രോഗമുണ്ടാകുന്നതിന് കാരണമാകുന്നു.

സിപ്രോഫ്ളോക്സാസിന്‍/ റിഫാംപിസിന്‍ എന്നിവയുടെ ഡോസുകള്‍ ഉപയോഗിച്ച് ചികിത്സിക്കുമ്പോള്‍ മൈക്കോബാക്ടീരിയയിലെ ആന്‍റിബയോട്ടിക് പെര്‍സിസ്റ്ററുകള്‍ (എപിഎസ്) പ്രതിരോധം ആര്‍ജ്ജിക്കുന്നതായാണ് അടുത്തിടെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആന്‍റിബയോട്ടിക് ചികിത്സയിലൂടെ സൃഷ്ടിക്കപ്പെട്ട മൈക്കോബാക്ടീരിയം സ്മെഗ്മാറ്റിസിലെ പെര്‍സിസ്റ്ററുകളിലെ ഉയര്‍ന്ന തലത്തില്‍ രാസപ്രവര്‍ത്തന സ്വഭാവമുള്ള ഓക്സിജന്‍ സ്പീഷീസിന്‍റെ പ്രതിപ്രവര്‍ത്തനം പരീക്ഷണത്തില്‍ വ്യക്തമായി. തത്ഫലമായി തുടരെ ആന്‍റിബയോട്ടിക്കുകളോട് അതിവേഗം പ്രതിരോധം വര്‍ദ്ധിക്കുന്നതായും കണ്ടെത്തി.

ആന്‍റിബയോട്ടിക്കുകളോടുള്ള പ്രതിരോധത്തെ ചെറുക്കുന്ന പുതിയ ആന്‍റിബയോട്ടിക്കുകള്‍ അല്ലെങ്കില്‍ പ്രതിരോധ നിരക്കിനെ കുറയ്ക്കുന്ന ബാക്ടീരിയല്‍ സംവിധാനങ്ങളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ തുടര്‍ന്നു. ബാക്ടീരിയകളുടെ പ്രതിരോധത്തെ ചെറുക്കുന്ന പുതിയ ആന്‍റിബയോട്ടിക്കുകളെ തിരിച്ചറിയുകയെന്ന സമീപനം സ്വീകരിച്ചതിലൂടെയാണ് സുറാമിന്‍റെ ഫലപ്രാപ്തി വ്യക്തമായത്. പുതുതായി കണ്ടെത്തുന്ന മരുന്നുകള്‍ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും ഡോ. കുര്‍ത്കോട്ടി ചൂണ്ടിക്കാട്ടി.

ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെ ചെറുക്കാനും സുറാമിനെ പ്രയോജനപ്പെടുത്താമെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സിന് (എഎംആര്‍) പുതിയ ആന്‍റിബയോട്ടിക്കുകളെ കണ്ടെത്തേണ്ട അനിവാര്യതയിലേക്കാണ് പഠനം വിരല്‍ചൂണ്ടുന്നത്. അടിയന്തര ശ്രദ്ധ ആവശ്യമാണന്ന് ലോകോരാഗ്യ സംഘടന പ്രഖ്യാപിക്കേണ്ട സുപ്രധാന ആഗോള ആരോഗ്യ പ്രശ്നമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1.27 ദശലക്ഷം മരണങ്ങള്‍ എഎംആര്‍ ബാക്ടീരിയയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. എച്ച് ഐവി / എയ്ഡ്സ്/ മലേറിയ മൂലമുണ്ടായ മരണങ്ങളേക്കാള്‍ വളരെ കൂടുതലാണിത്. എച്ച്എവെി / എയ്ഡ്സ്/ മലേറിയ രോഗങ്ങളാല്‍ പത്ത് ലക്ഷത്തോളം ആളുകളാണ് പ്രതിവര്‍ഷം മരിക്കുന്നത്. പ്രധാന മരുന്നുകളായ ഐസോണിയസിഡ്, റിഫാംപിസിന്‍ എന്നിവയെ പ്രതിരോധിക്കുന്ന മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്‍റ് (എംഡിആര്‍) സ്ട്രെയിനുകളുണ്ടാകുന്നത് ചികിത്സയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നത്.

ക്ഷയരോഗത്തെക്കുറിച്ചുളള ലോകോരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏകദേശം 2.5 ദശലക്ഷം കേസുകളില്‍ 124,000 കേസുകള്‍ എംഡിആര്‍ ക്ഷയരോഗികളാണ്. ക്ഷയരോഗ നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയം സ്വീകരിച്ചതോടെ നൂതന ചികിത്സാ മാര്‍ഗങ്ങള്‍ വികസിപ്പിക്കലും മൈക്കോബാക്ടീരിയകളെ പ്രതിരോധിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള മനസ്സിലാക്കലും സുപ്രധാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക