തിരുവനന്തപുരം: ഒരു പരാതിക്കാരിയോട് മനുഷ്യത്വരഹിതമായി പ്രതികരിച്ചതിന്‍റെ പേരില്‍ വനിതകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെക്കേണ്ടി വന്നതിന്‍റെ പിന്നാലെ വനിതാകമ്മീഷന്‍റെ പേരില്‍ വീണ്ടും പിണറായി സര്‍ക്കാരിന് തിരിച്ചടി. മറ്റൊരു വനിതാകമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാലിന് ഡോക്ടറേറ്റില്ലെന്നും ബികോം പാസായിട്ടില്ലെന്നും ആരോപിച്ച്‌ ഒരു വനിത രംഗത്ത് വന്നത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ജോസഫൈന്‍ രാജിവെച്ച്‌ മണിക്കൂറുകള്‍ക്കകമാണ് പുതിയ പരാതി ഉയര്‍ന്ന് വന്നത്.

ഒരു ടിവി ചാനലിന്‍റെ രാഷ്ടീയ ചര്‍ച്ചക്കിടയില്‍ നാടകീയമായാണ് പേര് പറയാനോ മുഖം കാണിക്കാനോ തയ്യാറാകാതെ ഒരു യുവതി ഡോ. ഷാഹിദാ കമാലിന്‍റെ വിദ്യാഭ്യാസയോഗ്യതകളില്‍ സംശയം പ്രകടിപ്പിച്ച്‌ രംഗപ്രവേശം ചെയ്തത്. സര്‍വ്വകലാശാലയില്‍ നിന്നും വിവരാവകാശ പ്രകാരം കിട്ടിയ വിവരങ്ങള്‍ അനുസരിച്ച്‌ ഡോ. ഷാഹിദാ കമാല്‍ ബികോം ആണ് പഠിച്ചിരിക്കുന്നത്. എന്നാല്‍ ബികോം ഇവര്‍ പാസായിട്ടില്ല. പിജിഡിസിഎ യോഗ്യത ഉള്ളതായും ഡോ. ഷാഹിദാ കമാല്‍ അവകാശപ്പെട്ടിരുന്നു. ഇതും തെറ്റാണെന്ന് പരാതിക്കാരി പറയുന്നു. 2009ല്‍ കാസര്‍കോഡ് ലോക്‌സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഷാഹിദാ കമാല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബികോം, പിജിഡിസിഎ എന്നിവ പഠിച്ചതായി അവകാശപ്പെടുന്നു. എന്നാല്‍ ഇവര്‍ പഠിച്ച അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളെജിലെ രേഖപ്രകാരം ഷാഹിദ ബികോം പാസായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോള്‍ പിഎച്ച്‌ഡി കൂടി എടുത്തതായി ഷാഹിദ കമാല്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതോടെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന സിപി ഐ നേതാവ് ആനി രാജയും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തായാലും തുടര്‍ച്ചയായ രണ്ടാമത്തെ ആഘാതവും സിപിഎമ്മിന് തിരിച്ചടിയാവുകയാണ്. സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണ് ഷാഹിദ കമാല്‍ വനിത കമ്മീഷന്‍ അംഗമായതെന്ന് ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക