കോട്ടയം : കുടുംബ വഴക്കിനെ തുടർന്ന് മദ്യപിച്ചെത്തി ഭാര്യയെ കിണറ്റിൽ തീള്ളിയിട്ട് നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കഠിന തടവും അനുഭവിക്കേണ്ടി വരും. ഭാര്യ ബിന്ദു (30) വിനെ കൊലപ്പെടുത്തിയ കേസിൽ പള്ളിക്കത്തോട് ആനിക്കാട് ഇലമ്പള്ളി പെങ്ങാനത്ത് കുട്ടപ്പൻ രാജേഷി (42) നെയാണ് ജില്ലാ സെഷൻസ് കോടതി നാല് വി.ബി സുജയമ്മ ശിക്ഷിച്ചത്.
2015 മാർച്ച് നാലിന് ഉണ്ടായ സംഭവത്തിലാണ് കേസിൽ വിധിയുണ്ടായത്. നിരന്തരം മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് രാജേഷിന്റെ പതിവായിരുന്നു. സംഭവ ദിവസവും രാജേഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. തുടർന്നു, ഭാര്യയെ തള്ളി കിണറ്റിലിടുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയ ശേഷം രാജേഷ് ഭാര്യയെ ചവിട്ടിമുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു സാക്ഷികൾ കോടതിയിൽ മൊഴി നൽകി.
പ്രദേശവാസികളും പ്രതിയുടെ അയൽവാസികളുമായവർ ഇയാൾക്കെതിരെ കോടതിയിൽ മൊഴി നൽകിയിരുന്നു. കേസിൽ 34 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിച്ചു, 27 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി അഡ്വ:ഗിരിജ ബിജു, അഡ്വ:മഞ്ജു മനോഹർ, അഡ്വ:സജ്‌നമോൾ എം ആർ എന്നിവർ ഹാജരായി.