കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ പങ്കുവയ്ക്കുന്ന സംഘത്തിലെ പ്രതികളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പൊലീസ് നിരീക്ഷണത്തിൽ. ഇതുവഴി പ്രതികളുമായി ബന്ധം പുലർത്തുന്ന മറ്റ് ആളുകളെയും കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സംഭവത്തിൽ കൂടുതൽ അറസ്റ്റുകളും തുടർന്നുണ്ടായേക്കാം എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. വളരെ രഹസ്യമായാണ് സംഘം പ്രവർത്തിച്ചിരുന്നത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകളാണ് അധികവും. ഉദാഹരണത്തിന് 30, 25 എന്നിങ്ങനെയുള്ള അക്കൗണ്ടിനർത്ഥം 30 വയസുള്ള ഭർത്താവും 25 വയസുള്ള ഭാര്യയും എന്നാണ്.ഇങ്ങനെ പരിചയപ്പെടുന്നവർ മെസഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകൾ, പിന്നീട് തമ്മിൽ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു.
ബന്ധം സ്ഥാപിച്ചതിന് ശേഷം കൂടിച്ചേരലുകൾക്കായി ഏതെങ്കിലും ഒരാളുടെ വീട് തെരഞ്ഞെടുക്കും. ഹോട്ടലുകളും റിസോർട്ടുകളും സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ വീടുതന്നെ തെരഞ്ഞെടുക്കുന്നത്. ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെടെ പലരും കടുത്ത മാനസിക വൈകൃതമുള്ളവരാണ്. സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് മാനസികമായി തകർന്ന കറുകച്ചാൽ സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വേണ്ടിയാണ് സമൂഹമാധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്. ഇതിനായി ഭാര്യയെയും ഇയാൾ നിരന്തരം നിർബന്ധിച്ചിരുന്നു. പീഡനങ്ങൾ തുടർന്നതോടെ സഹിക്ക വയ്യാതെയാണ് യുവതി ഒടുവിൽ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ആറുപേർ ഇതുവരെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇതിനിടെ ഒരാൾ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.