പാലാ: പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. 1.46 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പാലാ തീക്കോയി വേലത്തുശേരി നിരപ്പേൽ വീട്ടിൽ നോബി (25)യെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നോബി മാസങ്ങളായി തട്ടിപ്പ് നടത്തുകയായിരുന്നു. ഇവിടെ എത്തിയിരുന്ന സ്വർണ ഉരുപ്പടികൾ തിരിമറി നടത്തി പണയം വച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പാലായിലെ കെ.പി.ബി നിധിലിമിറ്റഡിൽ പണയം വച്ചിരുന്ന സ്വർണത്തിന്റെ വിലയിൽ ക്രമക്കേട് നടത്തിയാണ് ഇയാൾ പണം തട്ടിച്ചിരുന്നത്.
സ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിംങിലാണ് ഇയാളുടെ തട്ടിപ്പുകൾ പുറത്ത് അറിഞ്ഞത്. തുടർന്നു, പൊലീസിൽ സ്ഥാപന അധികൃതർ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരനായ നോബി തന്നെയാണ് എന്നു കണ്ടെത്തിയത്. തുടർന്നു, നോബിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെയാണ് വൻ തട്ടിപ്പ് പുറത്തായത്. തുടർന്നു, നോബിയെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.