കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ പോഷകസംഘടനകളിലും അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും നേതൃമാറ്റം ഉണ്ടാകും. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. യൂത്ത്കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയിരുന്നു എങ്കിലും പലയിടത്തും സമവായ കമ്മിറ്റികളാണ് ഉണ്ടാക്കിയത്. ഇത് പലപ്പോഴും കോൺഗ്രസ് നേതാക്കൾ സംസാരിച്ചു ഉണ്ടാക്കിയ ഗ്രൂപ്പ് വീതം വെപ്പ് അടിസ്ഥാനപ്പെടുത്തിയാണ് നടന്നത്. ഇതുകൂടാതെ ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാരെ വ്യാപകമായി സംസ്ഥാന എക്സിക്യൂട്ടീവിലേക്കും മറ്റും നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നിര്‍ജ്ജീവമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ട്.കാലാവധി പൂർത്തിയാക്കിയ വർഷങ്ങളായ് കെഎസ്‌യു ഘടകങ്ങൾ പിരിച്ചുവിടണമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന പ്രസിഡൻറ് കെഎം അഭിജിത് ആവശ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. നിലവിൽ എംഎൽഎ കൂടിയായ ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറി നിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് വാദവും ഒരുവിഭാഗം ഉയർത്തുന്നുണ്ട്. മഹിളാ കോണ്‍ഗ്രസിലും അഴിച്ചുപണി നടത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.
കെപിസിസിയില്‍ സമ്ബൂര്‍ണ്ണ അഴിച്ചു പണി നടത്തുമെന്ന് അധ്യക്ഷന്‍ കെ. സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാരവാഹികള്‍ ഉള്‍പ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുകയെന്നും വ്യക്തമാക്കി. 3 വൈസ്പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതായിരിക്കും നേതൃത്വം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഭരണഘടന പറയുന്നുണ്ടെന്നും അത് ഉറപ്പാക്കുമെന്നും സുധാകരന്‍ പറഞ്ഞു.