കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നീതുരാജിന്റെ സുഹൃത്തായ ഇബ്രഹിം ബാദുഷായുടെ കേസ് കളമശേരി പൊലീസിനു കൈമാറും. ബാദുഷാ നീതുവിനെയും, ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെയും മർദിച്ചിരുന്നു. ഈ സംഭവങ്ങൾ നടന്നത് കളമശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഗാന്ധിനഗർ പൊലീസ് കേസ് കളമശേരിയിലേയ്ക്കു കൈമാറുന്നത്.
കേസിലെ പ്രതിയായ കളമശേരി എച്ച്.എം. ടി. കോളനിയിൽ വാഴയിൽ വീട്ടിൽ ഇബ്രാഹിം ബാദുഷ (28)യെ പതിനാല് ദിവസത്തേക്ക് കോട്ടയം മൂന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. നീതുവിൽ നിന്നും രണ്ട് വർഷത്തിനിടെ പണവും സ്വർണവും തട്ടിയ കേസിലും നീതുവിന്റെ മകനെ ഇയാൾ മർദിച്ചെന്ന കേസിലുമാണ് അറസ്റ്റ് ചെയ്തത്. ബാലനീതി, വഞ്ചന, എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏറ്റുമാനൂർ കോടതി അവധിയായതിനാൽ പ്രതിയെ കോട്ടയത്ത് കോടതിയിൽ ഹാജരാക്കേണ്ടി വന്നു.
ഒമിക്രോൺ സാഹചര്യം നിലനിൽക്കുന്നതിനാൽ മജിസ്ട്രേറ്റ് മിഥുൻ ഗോപിയുടെ മുൻപിൽ വീഡിയോ കോൾ വഴിയാണ് പ്രതിയെ ഹാജരാക്കിയതും റിമാൻഡിനുള്ള നടപടികൾ സ്വീകരിച്ചതും. ബാദുഷയെ കോട്ടയം സബ് ജയിലിൽ എത്തിച്ച് റിമാൻഡ് ചെയ്തു.