അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന ശ്വേത മേനോന്‍ 1994 ലെ മിസ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരി ആയി തിരഞ്ഞെടുപ്പെട്ടിരുന്നു. ഇതിനിടെഹിന്ദിയിലും തമിഴിലുമുള്‍പ്പെടെ നിരവധി ഭാഷകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ തൻ്റെ അഭിനയ ജീവിതത്തില്‍ മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയായിരിക്കുകയാണ് ശ്വേത.
ഈ അഭിനയ കാലഘട്ടത്തിനിടയില്‍
പാലേരി മാണിക്യം, രതിനിര്‍വേദം, സോള്‍ട്ട് ആന്ഡ് പെപ്പര്‍, കളിമണ്ണ് എന്ന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തില്‍ പങ്കെടുത്തുകൊണ്ട് തൻ്റെ വിശേഷങ്ങള്‍ ശ്വേത മേനോന്‍ പങ്ക് വച്ചു.
അഭിനയ ജീവിതത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയെങ്കിലും തന്‍റെ കരിയര്‍ ആരംഭിച്ചത് ഇന്നലെ ആണെന്ന തോന്നലാണ് ഇപ്പൊഴും ഉള്ളത്. ഒരിക്കലും ജീവിതം പ്ലാന്‍ ചെയ്യാറില്ല. സിനിമാ പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ നിന്നല്ല വരുന്നത്. ഇനീ നാളെ എന്താകുമെന്ന് അറിയില്ല. എന്നാല്‍ താന്‍ ഒരു ഭാഗ്യവതി ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരില്‍ നിന്നും ഒരുപാട് വാത്സല്യം ലഭിച്ചിട്ടുണ്ട്.
കോണ്ടത്തിൻ്റെ പരസ്യത്തില്‍ അഭിനയിച്ചതാണോ അതോ പ്രസവം റെക്കോര്‍ഡ് ചെയ്തതാണോ ഏറ്റവും പ്രയാസമായി തോന്നിയതെന്ന ചോദ്യത്തിന് ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലന്നു ശ്വേത പറയുന്നു. ഇത്രകാലത്തെ അഭിനയ ജീവിതത്തില്‍ നിന്നും ഐറ്റം സോങ്ങുകള്‍ മുതല്‍ ഫോട്ടോ സെഷന്‍ വരെ എല്ലാം ഒരു ജോലിയായിട്ടാണ് കണ്ടിട്ടുള്ളത്. തന്നെ മനസ്സില്‍ വെച്ചാണ് ഒരു വേഷം എഴുതിയതെന്ന് അറിയുമ്പോള്‍ ഏറെ അനുഗ്രഹമുള്ള വ്യക്തിയാണ് താനെന്ന് തോന്നിയിട്ടുണ്ട്. ഇതിലും കൂടുതലായി എന്താണ് വേണ്ടതെന്നും അവര്‍ ചോദിക്കുന്നു.
കളിമണ്ണ് എന്ന ചിത്രം മറ്റ് ഇരുപത് പേരുടെ അടുത്ത് പോയിട്ട് ആരും സ്വീകരിക്കാതെ തന്നെ തേടി വന്നതല്ല. മറിച്ച് ആ വേഷം തന്‍റെ അടുത്തേക്കാണ് ആദ്യം വരുന്നത്. അതുപോലെ തന്നെ കോണ്ടത്തിൻ്റെ പരസ്യം ചെയ്തപ്പോള്‍ ഒരു മോഡലെന്ന നിലയില്‍ ഒരു ജോലിയുടെ ഭാഗമായി അത് ചെയ്തുവെന്നേയുള്ളൂവെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.