കോഴിക്കോട്: രാമനാട്ടുകരയില്‍ ലോറിയും ബൊലേറോയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ വഴിത്തിരിവ്.
അപകടത്തില്‍ മരിച്ചത് സ്വര്‍ണം മോഷ്ടിക്കാന്‍ എത്തിയ സംഘത്തെ തടയാന്‍ എസ് കോർട്ട് പോയ ക്വട്ടേഷൻ സംഘമാണന്ന് സൂചന. കൊടുവള്ളി സ്വദേശികള്‍ ദുബൈയില്‍ നിന്നും കരിപ്പൂരിലൂടെ കാരിയര്‍ വഴി രണ്ടു കോടി രൂപ വരുന്ന അഞ്ചു കിലോ സ്വര്‍ണം കഴിഞ്ഞ ദിവസം കരിപ്പൂര്‍ വഴി കടത്താനാണ് ശ്രമിച്ചത്.
ഈ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ നിന്നും മറ്റൊരു സംഘം വരികയായിരുന്നു. ഈ കണ്ണൂര്‍ സംഘത്തെ തടയാനും കൊടുവള്ളിയില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ എത്തിയവര്‍ക്ക് സംരക്ഷണം നല്‍കാനും കൊടുവള്ളി സംഘത്തിന്റെ നിര്‍ദേശാനുസരണം എത്തിയവരാണ് ചെര്‍പുളശ്ശേരിയില്‍ നിന്നുള്ളവര്‍. ഇവരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ പലരും പോലീസിന്റെ കസ്റ്റഡിയിലുമാണ്. ഇതിലേക്ക് സൂചന നല്‍കുന്ന രീതിയിലാണ് പൊലീസിന്റേയും പ്രതികരണം. സ്വര്‍ണക്കടത്ത് സംഘത്തിന് സംരക്ഷണം നല്‍കാന്‍ വന്നവരാണ് ചെര്‍പുളശ്ശേരിയില്‍ നിന്നെത്തിയവരെന്നാണ് മലപ്പുറം എസ്.പി സുജിത്ദാസ് പറഞ്ഞത്.
കണ്ണൂര്‍ സ്വദേശിയായ ആര്‍ജുന്‍ ആയങ്കി എന്ന ആളുടെ നേതൃത്തതിലുള്ള പതിനഞ്ചോളം പേരാണ് കരിയറില്‍ നിന്നും സ്വര്‍ണം കവരാനെത്തിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. പല കേസുകളിലും പ്രതിയായ അര്‍ജുന്‍ ആയങ്കിയുടേത് എന്ന് തോന്നിക്കുന്ന എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ കരിപ്പൂരിലേക്ക് എത്തുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ നിന്നും വന്നവരും അവരെ തടയാന്‍ ചെര്‍പുളശ്ശേരിയില്‍ നിന്നും വന്നവരും സ്വര്‍ണം വാങ്ങാന്‍ കൊടുവള്ളിയില്‍ നിന്നു വന്നവരുമായി മൂന്ന് സംഘങ്ങളാണ് ഈ കൃത്യത്തില്‍ പങ്കാളിയായിരിക്കുന്നത്. എന്നാല്‍ സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള സംഘത്തിന്റെ സാന്നിധ്യം ആദ്യ ഘട്ടത്തില്‍ പുറത്തു വന്നില്ലായിരുന്നു. എന്നാല്‍ 15 പേരടങ്ങുന്ന സംഘം കണ്ണൂരില്‍ നിന്നും വന്നുവെന്നതിന്റെ തെളിവുകളും ഈ സംഘം കരിയറുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.
അപടത്തെ തുടര്‍ന്നുള്ള സംഭവത്തിലെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. കേസില്‍ രണ്ട് പേരെ കൂടി പിടിക്കാനുണ്ട്. പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസല്‍ (24),വല്ലപ്പുഴ കടക്കാശ്ശേരി വളപ്പില്‍ ഷാനിദ് (32),വല്ലപ്പുഴ മലയാരിലില്‍ സുഹൈല്‍ (24),പാലോട് കുലുക്കല്ലൂര്‍ വാലില്ലാത്തൊടി മുസ്തഫ (26), മുളയങ്കാവ് തൃത്താല നടയ്ക്കല്‍ ഫയാസ് (29),വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസ്സന്‍(35), മുളയംകാവ് പെരുമ്ബറമ്ബത്തൊടി സലീം (28),മുളയങ്കാവ് തൃത്താല നടയ്ക്കല്‍ മുബഷിര്‍ (27) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്
ഐ.പി.സി. 399 പ്രകാരം കവര്‍ച്ചയ്ക്ക് സന്നാഹമൊരുക്കിയതിനാണ് എട്ടുപേര്‍ക്കെതിരേ കേസെടുത്തത്. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കുന്നതിനാണ് ചെര്‍പ്പളശ്ശേരിയിലെ ചെര്‍പ്പളശ്ശേരിയിലെ 15 യുവാക്കള്‍ മൂന്ന് വാഹനങ്ങളിലായി കരിപ്പൂരിലെത്തിയതെന്നും ഇതില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിലെ അഞ്ചു പേരാണ് തിങ്കളാഴ്ച പുലര്‍ച്ച രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചതെന്നും മലപ്പുറം എസ്.പി.എസ്.സുജിത് ദാസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. അറസ്റ്റിലായവരെ പിന്നീട് നിലമ്ബൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.