തിരുവനന്തപുരം ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഏറ്റെടുക്കാനായി പ്രത്യേക ഉദ്യോഗസ്ഥ സംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചു.മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമസമിതി ഉദ്യോഗസ്ഥയുമാണ് സംഘത്തിലുണ്ട്. ആന്ധ്രയില്‍ നിന്നും ഇന്ന് തന്നെ കുഞ്ഞിനെ ഏറ്റെടുക്കാനാണ് സാധ്യത. അഞ്ചു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ സംസ്ഥാനത്ത് എത്തിക്കണമെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം ഇന്ന് ആന്ധ്രയിലേക്ക് തിരിച്ചിരിക്കുന്നത്.കുട്ടിയെ നാട്ടിലെത്തിച്ച ശേഷം ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്‌ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണമെന്ന് സിഡബ്ല്യുസി ശിശുക്ഷേമ വകുപ്പിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെപശ്ചാത്തലത്തിലാണ് കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി സംഘം ആന്ധ്രയിലേക്ക് കടന്നിരിക്കുന്നത്.അതേസമയം അനുപമയുടെ കേസ് ഇന്ന് കുടുംബകോടതി പരിഗണിക്കും.
വഞ്ചിയൂര്‍ കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത്. ശിശുക്ഷേമ സമിതി, പൊലീസ് എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാകും കോടതി തുടര്‍നടപടിയിലേക്ക് കടക്കുക.നേരത്തെ ദത്ത് നടപടിയുമായി ബന്ധപ്പെട്ട വാദങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിലാണ് അനുപമ പുതിയ പരാതിയുമായി എത്തിയത്. ഇതിനു പിന്നാലെ ശിശുക്ഷേമ സമിതി, വനിതാ ശിശുവികസന വകുപ്പ്, പൊലീസ് എന്നിവരില്‍ നിന്നും കുടുംബ കോടതി മറുപടി തേടിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതിനിടെയാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ഇന്ന് വകുപ്പുതല റിപ്പോര്‍ട്ടും പൊലീസിന്റെ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചേക്കും. ഇത് പരിശോധിച്ച ശേഷമാവും, കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കുക. കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും, ശിശുക്ഷേമ സമിതിയും തയാറായില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ണായകമാകും. ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന സി.ഡബ്ല്യു.സി ഉത്തരവ് കോടതി നടപടികള്‍ക്കും ഗുണമാകും. അതേസമയം, റിപ്പോര്‍ട്ട് പഠിക്കുന്നതിനൊപ്പം സി.ഡബ്ല്യു.സിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനാ രേഖകള്‍ ഹാജരാക്കാനുള്ള നിര്‍ദ്ദേശം നല്‍കി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത.