കോട്ടയം : ജില്ലയിൽ അഴിഞ്ഞാടുന്ന ഗുണ്ടകൾക്ക് എതിരെ കർശന നടപടിയുമായി പൊലീസ്. രണ്ട് ഗുണ്ടകളിൽ ഒരാളെ നാട് കടത്തുകയും , ഒരാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കുരിശുംമൂട് ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോജോ ജോസഫ് മകൻ സാജു ജോജോയെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിലാക്കി. പായിപ്പാട് നാലുകോടിയിൽ വേഷ്ണാൽ ഭാഗത്ത് വാലടിത്തറ വീട്ടിൽ പ്രസാദ് മകൻ ജിത്തു പ്രസാദിനെ കാപ്പ ചുമത്തി നാട് കടത്തുകയും ചെയ്തു.
എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷക്കാലത്തേയ്ക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഇത്തരത്തിൽ, നാടുകടത്തി ഉത്തരവായിരുന്ന ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സാജു ജോജോയെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
ചങ്ങനാശ്ശേരി എസ്.ഐ.ജയകൃഷ്ണന്റെ നേതൃത്വത്തിൽ കാപ്പാ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.