രാജ്യത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ ‘സാമ്ബത്തിക വിപ്ലവത്തിന്റെ’ ഭാഗമായ നോട്ട് നിരോധനം അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു.
അന്ന് ഘോരഘോരം പ്രസംഗിച്ച പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന് ‘വിപ്ലവ’ത്തിന്റെ അഞ്ചാം വാര്‍ഷികദിനത്തിലും മൗനം പാലിക്കുകയാണ്.2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരിതമായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളില്‍. കള്ളപ്പണവും കള്ളനോട്ടും തടയുക, കറന്‍സി നോട്ടിന്റെ കൈമാറ്റം കുറച്ച് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക, ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന പണമൊഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരത്തിയാണ് നാട്ട് നിരോധനം അന്ന് അര്‍ധരാത്രി തന്നെ നടപ്പാക്കിയത്. ഒന്നും നടന്നില്ലെന്ന് മാത്രമല്ല നോട്ട് നിരോധനം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്ബോഴും നോട്ടുകള്‍ തിരിച്ചെത്തിയത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുമില്ല.
രാജ്യത്തിന്റെ പ്രധാന വരുമാനം കൃഷിയിലൂടെയാണ്. കര്‍ഷകരാണ് രാജ്യത്തിന്റെ ആത്മാവ്. ഗ്രാമീണജനതയുടെ ജീവിതനിലവാരം മനസിലാക്കാതെ കാഷ്ലെസ് എക്കോണമിയിലേക്ക് പൊടുന്നനെ എടുത്തുചാടാന്‍ തുനിഞ്ഞതാണ് സര്‍ക്കാരിനു തിരിച്ചടിയായത്. കര്‍ഷകരുടെ പ്രശ്നങ്ങളെ ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ പരിഹരിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഉല്‍പാദനം വര്‍ധിക്കുകയും സേവനമേഖലകള്‍ മെച്ചപ്പെടുകയും ചെയ്യുമ്ബോള്‍ അതോടൊപ്പം എല്ലാ മേഖലയിലും വളര്‍ച്ച കാണാമായിരുന്നു. ഉത്തേജന പാക്കേജുകള്‍ ഇടത്തരക്കാരെയും കര്‍ഷകരെയും ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല. കോര്‍പറേറ്റുകളെ വളര്‍ത്താന്‍ അതു സഹായിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് മാത്രമായിരുന്നു ഇതിനായി ലക്ഷ്യംവച്ചത്. എന്നാല്‍ ഇതു രാജ്യത്തെ ഭൂരിഭാഗം ജനതയുടെയും ജീവിതം പ്രതിസന്ധിയിലാക്കി.