കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന് മൂന്നാം നമ്ബര്‍ ഷട്ടറും 7.30ന് നാലാം നമ്ബര്‍ ഷട്ടറും ഉയര്‍ത്തി. രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. സെക്കന്‍ഡില്‍ 15,117 ലീറ്റര്‍ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്.

മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഴ ശക്തമായാല്‍ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കി. മുല്ലപ്പെരിയാര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ എല്ലാ വകുപ്പുകളും ഒത്തുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 3, 4 സ്പില്‍വേ ഷട്ടറുകള്‍ 35 സെ.മീ. വീതമാണ് ഉയര്‍ത്തിയത്. രാവിലെ 7 മണിയോടെ തുറക്കുമെന്ന് തമിഴ്‌നാട് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയില്‍നിന്നു ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയിരുന്നു. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അല്‍പനേരം വൈകുമെന്നു പിന്നീട് കേരള സംഘത്തെ വിളിച്ച്‌ അറിയിച്ചു. തമിഴ്‌നാട് സംഘം എത്തിയതിനു ശേഷം ഷട്ടറുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി.

2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിയാല്‍ ഇടുക്കി ഡാമില്‍ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയില്‍ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പില്‍നിന്ന്).

ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ഷട്ടര്‍ തുറന്ന് 20 മിനിട്ടുകൊണ്ട് വെള്ളം വള്ളക്കടവിലെത്തി. ഉച്ചയോടെ അയ്യപ്പന്‍കോവിലില്‍ എത്തും. വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രതയാണ്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138. 40 അടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക