ബംഗളൂരു: ബംഗളൂരു ലഹരി ഇടപാട് കേസിൽ ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം. ഒരു വർഷത്തോളം നീണ്ടു നിന്ന വിചാരണ തടവിന് ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. നാളെ ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്തിട്ട് ഒരു വർഷമാകും. ഇതിനിടെയാണ് ഇപ്പോൾ ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
പിതാവിന് സുഖമില്ലെന്നും, ഒരു വർഷത്തോളമായി താൻ തടവിൽ കഴിയുകയാണ് എന്നും കേസിൽ കഴമ്പില്ലെന്നും ബിനീഷ് വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. ബംഗളൂരുവിൽ കർണ്ണാടക ഹൈക്കോടതി ജഡ്ജി എം.ജി ഉമയാണ് കേസിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒറ്റ വരിയിലാണ് ഇപ്പോൾ ഇവർ ജാമ്യം അനുവദിച്ച പ്രഖ്യാപനം നടത്തിയത്.
എന്നാൽ, ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കേസാണെന്നും ഗുരുതര കുറ്റകൃത്യമാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്ന നിലപാടുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കോടതി ഇഡിയുടെ വാദങ്ങൾ അംഗീകരിക്കാതെ ജാമ്യം നൽകുകയായിരുന്നു. പുതിയ ജഡ്ജിന്റെ ബഞ്ചാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.