തിരുവനന്തപുരം: പെട്രോൾ ഡീസൽ വില അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. നവംബർ ഒൻപതു മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്കിലേയ്ക്കു നീങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം ആറു രൂപയും തുടർന്നുള്ള ചാർജ് 50 ശതമാനം ആക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചു കിട്ടണമെന്ന് ആവശ്യപെട്ടാണ് ഇപ്പോൾ ഉടമകൾ സമരത്തിന് ഒരുങ്ങുന്നത്.
ബസ് ഉടമ സംയുക്ത സമിതി സംസ്ഥാനത്തെ മുഴുവൻ ബസ് ഉടമ സംഘടനകളും ഒരുമിച്ച് നിന്നാണ് സമരം നടത്തുന്നത്. നവംബർ ഒൻപത് മുതൽ അനശ്ചിത കാലത്തേക്കു ബസ് നിർത്തി വെക്കേണ്ടി വരുമെന്ന് അറിയിച്ച്് ഗതാഗത വകുപ്പ് മന്ത്രിക്കു നോട്ടീസ് നൽകി. ഇന്ന് രാവിലെ സമിതി ഭാരവാഹികളായ ലോറൻസ് ബാബു (ചെയർമാൻ ) ടി ഗോപിനാഥൻ (ജനറൽ കൺവീനർ ) ഗോകുലം ഗോകുൽദാസ് (വൈസ് ചെയർമാൻ ) തുടങ്ങിയവർ ഇന്ന് മന്ത്രിയെ നേരിട്ട്കണ്ടാണ് നിവേദനം നൽകിയത്. സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനീശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.