കോട്ടയം: എംജി സർവകലാശാലയിൽ എസ്എഫ്ഐ എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പുതിയ തലത്തിലേക്ക്. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം പരാതി നൽകിയെങ്കിലും ഇരുവരും പൊലീസിനുമുന്നിൽ മൊഴിനൽകാൻ എത്തിയില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ദളിത് പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ, എസ്എഫ്ഐ പ്രവർത്തകർക്കെതിരായ അന്വേഷണം കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ എടുത്തിരുന്നു.
എന്നാൽ, ആക്രമണത്തിനിരയായ വനിതാ പ്രവർത്തക ഇതുവരെയും പൊലീസിനു മുന്നിൽ മൊഴി നൽകാൻ എത്തിയില്ല. ആദ്യം ഗാന്ധിനഗർ സ്റ്റേഷനിലെത്തി മൊഴി നൽകിയ യുവതി പിന്നീട് ഡിവൈഎസ്പിയ്ക്ക് മുന്നിൽ മൊഴി നൽകാൻ എത്താതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഈ സാഹചര്യത്തിൽ കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുകയാണ് പൊലീസ്.
എസ്എഫ്ഐ കോട്ടയം എറണാകുളം ജില്ലാ പ്രസിഡൻ്റുമാർ അടക്കമുള്ള ഏഴു പേർക്കെതിരെയാണ് ആണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ ഈ കേസിൽ കൗണ്ടർ കേസായി തങ്ങളെ ആക്രമിച്ചതായി എസ്എഫ്ഐ പ്രവർത്തകരും പരാതി നൽകിയിരുന്നു. ഈ പരാതിയിലും ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ രണ്ടു കേസിലും ഇതുവരെയും മൊഴിനൽകാൻ ഇരുവിഭാഗം നേതാക്കളും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസിൻ്റെ കാര്യത്തിൽ തുടർനടപടികൾ എന്ത് ചെയ്യും എന്ന് അറിയാതെ പൊലീസ് വലഞ്ഞിരിക്കുന്നത്.
ഇരു വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും മാതൃ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ ഒത്തുതീർപ്പ് ധാരണയായതാണ് ലഭിക്കുന്ന സൂചനകൾ. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇരു വിദ്യാർത്ഥി സംഘടനകളും പരാതിയിൽനിന്ന് പിന്നോക്കം പോയത് എന്നാണ് ലഭിക്കുന്ന സൂചന.