അലഹബാദ്: അയോധ്യയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയ്ക്ക് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ അഞ്ചു വർഷം കഠിനതടവ്. ഉത്തർപ്രദേശിലെ ബിജെപി എം.എൽ.എ ഇന്ദ്ര പ്രതാപ് തിവാരിയെയാണ് കോടതി ശിക്ഷിച്ചത്. വ്യാജ മാർക്ക് ലിസ്റ്റ് നൽകി കോളജിൽ പ്രവേശനം നേടിയ കേസിലാണ് വിധി. അയോധ്യയിലെ ഗോസൈഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് ഇന്ദ്ര പ്രതാപ് തിവാരി.
28 വർഷം മുൻപുള്ള കേസിലാണ് വിധി വന്നത്. 8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ജഡ്ജി പൂജ സിങ് ആണ് വിധി പറഞ്ഞത്. അയോധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിൻസിപ്പൽ യദുവംശ് രാം ത്രിപാഠി 1992ലാണ് പരാതി നൽകിയത്. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്ക് ഷീറ്റ് നൽകി മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ് കേസ്.
13 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ പല രേഖകളും കാണാതായി. വിചാരണക്കിടെ കോളജ് പ്രിൻസിപ്പൽ മരിച്ചു. സാകേത് കോളജിലെ അന്നത്തെ ഡീൻ മഹേന്ദ്ര കുമാർ അഗർവാളും മറ്റ് സാക്ഷികളും തിവാരിക്കെതിരെ മൊഴി നൽകി. വിചാരണക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസിലെ വിധി വന്നത്.