ന്യൂഡല്‍ഹി: കല്‍ക്കരിക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതിപ്രതിസന്ധി പല സംസ്ഥാനങ്ങളെയും പവര്‍കട്ടിലേക്ക് തള്ളിവിടുമ്ബോഴും പ്രശ്നങ്ങളില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. ജാര്‍ഖണ്ഡിലെ കല്‍ക്കരിഖനികള്‍ സന്ദര്‍ശിച്ച കല്‍ക്കരിമന്ത്രി പ്രഹ്ലാദ് സിങ്, രണ്ട് ദശലക്ഷം ടണ്‍ കല്‍ക്കരി ബുധനാഴ്ച വിതരണം ചെയ്തതായി അവകാശപ്പെട്ടു. എന്നാൽ പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ പവര്‍കട്ട് തുടരുന്നു.
പല സംസ്ഥാനവും പവര്‍ എക്സ്ചേഞ്ചില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയിലാണ്. ആന്ധ്ര യൂണിറ്റിന് 15 രൂപ നിരക്കില്‍ മൂന്നിരട്ടി വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. പഞ്ചാബ് യൂണിറ്റിന് 15 രൂപവരെ വില നല്‍കി. എന്നിട്ടും നാലുമണിക്കൂര്‍വരെ പവര്‍കട്ടാണ്. വൈദ്യുതിവിലകൂടി വര്‍ധിച്ചാൽ വിലക്കയറ്റം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില് വൈദ്യുതി ലഭ്യതയിലെ കുറവ് 2.3 ശതമാനംമുതല്‍ 14.7 ശതമാനംവരെ. ആന്ധ്രയിലെ ശ്രീകാകുളത്ത് വ്യവസായങ്ങള്‍ക്ക് വൈകിട്ട് ആറുമുതല്‍ 10 വരെ വൈദ്യുതി നല്‍കില്ല. പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പറേഷന്റെ കണക്കുപ്രകാരം ഒക്ടോബര്‍ 12 വരെ വൈദ്യുതി ലഭ്യതയില്‍ 750 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ട്. 2016ന് മാര്‍ച്ചിനുശേഷം ആദ്യമായാണ് ഇത്ര വലിയ ഇടിവ്.