തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി സംപൂജ്യരായ സാഹചര്യത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോട്ടയം ജില്ലയിൽ അഞ്ഞൂറിലധികം പ്രവർത്തകർ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും രാജി വച്ച് വിവിധ സംഘടനകളിൽ ചേർന്നു പ്രവർത്തിച്ചതിനു പിന്നാലെയാണ് ഇപ്പോൾ സംഘപരിവാർ സംഘടനകളിലെ ജനകീയ മുഖമായ ബി.ജെ.പി നേതൃത്വത്തിനോട് ഇടഞ്ഞ് നിന്നിരുന്ന കെ.കേശവദാസ് സി.പി.എമ്മിൽ ചേർന്നത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറിയായ കെ.കേശവദാസ് ബി.ജെ.പിയുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ജില്ലയിലെ മുഖം കൂടിയാണ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ എത്തി പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്നിരുന്ന കേശവദാസ് ജില്ലയിൽ ബി.ജെ.പിയുെടയും ഹൈന്ദവ സംഘടനകളുടെയും വളർച്ചയിലെയും ഏകോപനത്തിലെയും നിർണായക കണ്ണിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂർ കോർപ്പറേഷനിൽ പ്രാതിനിധ്യമില്ലാതിരിക്കെ ആദ്യ ജനപ്രതിനിധിയെ പൂങ്കുന്നത്ത് നിന്നും വിജയിപ്പിച്ചത് കേശവദാസിൻറെ നേതൃത്വത്തിലായിരുന്നു. കോൺഗ്രസിൻറെയും സി.പി.എമ്മിൻറെയും കോട്ടകളിൽ വരെ കേശവദാസിൻറെ നേതൃത്വത്തിലുള്ള പ്രവർത്തനം ബി.ജെ.പിയുടെ സ്വാധീനമേഖലയാക്കി. ഇന്ന് പൂങ്കുന്നം തുടങ്ങി അയ്യന്തോൾ വരെയെത്തുന്ന മേഖലകൾ ബി.ജെ.പിയുെട ശക്തികേന്ദ്രമായതിന് പിന്നിൽ കേശവദാസിൻറെ സംഘാടക മികവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോർപ്പറേഷനിൽ കുട്ടൻകുളങ്ങര ഡിവിഷനിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയാണ് ബി.ജെ.പിയോട് അകലാൻ കാരണം.

കോൺഗ്രസിൻറെ കുത്തക ഡിവിഷനായിരുന്ന ഇവിടെ കേശവദാസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി പിടിച്ചെടുത്തിരുന്നത്. ഡിവിഷനിലെ സിറ്റിങ് കൗൺസിലർ ആയിരുന്ന ഐ.ലളിതാംബികയെ അഭിപ്രായം പോലും തേടാതെ തുടരവസരം നൽകാതെ ബി.ജെ.പി സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണന് മൽസരിക്കാൻ സീറ്റ് ഏറ്റെടുത്തതായിരുന്നു തർക്കത്തിനിടയാക്കിയത്. ഇതായിരുന്നു നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതക്ക് കാരണം. ഇവിടെ ഗോപാലകൃഷ്ണൻ ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും മുഖമായിരുന്നു കേശവദാസ്. പാർട്ടിയുടെയും സംഘടനയുടെയും മുതിർന്ന നേതാക്കളെക്കാൾ കൂടുതൽ ജനങ്ങൾ അറിഞ്ഞിരുന്നതും വിഷയങ്ങളിൽ ഇടപെട്ടിരുന്നതും കേശവദാസ് ആണ്.

കഴിഞ്ഞ പാർലമെണ്ട് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറെ നേട്ടമുണ്ടാക്കിയ ശബരിമല യുവതീപ്രവേശന വിവാദത്തിന് സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ട നാമജപയാത്ര തൃശൂരിൽ കേശവദാസിന്റെ നേതൃത്വത്തിലായിരുന്നു. പൂങ്കുന്നത്തെ ഗണേശോൽസവം, ശബരിമല തീർഥാടനകാലത്ത് മണ്ഡലകാലം 41 ദിവസം നീണ്ട് നിൽക്കുന്ന ശബരിമല തീർഥാടകർക്ക് അന്നദാന പരിപാടി എന്നിവ കേശവദാസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഭിന്നതകൾക്ക് പരിഹാരമായി പാർട്ടിയിൽ സജീവമാകാൻ ആലോചിച്ചിരുന്നുവെങ്കിലും നേതൃത്വത്തിന്റെ ഇന്നത്തെ സമീപനത്തിനോട് പൊരുത്തപ്പെടാനാവാത്തതാണ് പൂർണമായും സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും മാറാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കേശവദാസ് പറയുന്നു.

കേശവദാസിനൊപ്പം ബി.ജെ.പിയിലെ അതൃപ്തരായ മുതിർന്ന നേതാക്കൾ കൂടി സി.പി.എമ്മിലേക്ക് ഉടൻ ചേക്കേറുന്നുണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് നടന്ന സ്വീകരണ യോഗത്തിൽ കേശവദാസിനൊപ്പം ന്യൂനപക്ഷ മോർച്ച മുൻ ജനറൽ സെക്രട്ടറി ഷാജി മനന്തൻ, ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.ബി.രണേന്ദ്രനാഥും പങ്കെടുത്തു. കേശവദാസിനെ പോലൊരാളുടെ നഷ്ടം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേ സമയം കേശവദാസിനെ പോലെ സജീവമായി നിറഞ്ഞ് നിന്നിരുന്ന നേതാവിൻറെ വരവ് ശബരിമല വിവാദത്തിന് ശേഷം ഹൈന്ദവ വിഭാഗങ്ങൾക്കിടയിലുണ്ടായ അകൽച്ച മാറ്റാനും ഈ മേഖലകളിൽ എളുപ്പം കയറാനും സി.പി.എമ്മിന് സഹായകരമാകും.

നേരത്തെ കോട്ടയം ജില്ലയിലെ സംഘപരിവാർ നേതൃത്വങ്ങളിൽ സജീവമായിരുന്ന സംഘപരിവാറിലെ ജനകീയ മുഖമായിരുന്ന ഹിന്ദു ഐക്യവേദി നേതാക്കളായ രാജേഷ് നട്ടാശേരിയും, ബിനു തിരുവഞ്ചൂരും അടക്കമുള്ള നൂറിലേറെ നേതാക്കൾ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് എൻ.സി.പിയിൽ ചേർന്നിരുന്നു. ഇത്തരം പൊട്ടിത്തെറികളാണ് ഇപ്പോൾ നൂറുകണക്കിന് പ്രവർത്തകരെ സംഘപരിവാറിൽ നിന്നും പുറത്തേയ്ക്കു പോകാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക