ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ കവര്‍ച്ചാ ശ്രമത്തിന് ശേഷം തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. സുബിന ആക്രമിക്കപ്പെട്ട് പൊലീസ് വാഹനത്തിന് മുന്നിലേക്ക് വീണിട്ടും ഉടന്‍ പ്രതികളെ പിന്‍തുടരാനോ സുബിനയെ ആശുപത്രിയിലെത്തിക്കാനോ പോലും പൊലീസ് ശ്രമിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായെന്നും നാളെ പരിശോധിക്കാമെന്നുമാണ് പൊലീസ് വ്യക്തമാക്കിയതെന്ന് യുവതിയുടെ ഭര്‍ത്താവ് നവാസ് പറഞ്ഞു. മാത്രമല്ല അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സ്റ്റേഷനിലെത്തി മൊഴി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.
പരാതിക്കടിസ്ഥാനമായ സംഭവം ഇങ്ങനെ: വണ്ടാനം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻറ് സുബിന ഇന്നലെ രാത്രി കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് മടങ്ങിയത്. തീരദേശ റൂട്ടായ തോട്ടപ്പള്ളി പല്ലന റൂട്ടിലൂടെയായിരുന്നു മടക്കം. ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബൈക്കില്‍ രണ്ടംഗ സംഘം പിന്‍തുടര്‍ന്നു. വേഗതയില്‍ പോയ സുബിനെയെ പിന്‍തുടര്‍ന്നവര്‍ തലക്കടിക്കുക ആയിരുന്നു. അടിയുടെ ആഘാതത്തില്‍ വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു.
സ്വര്‍ണ ഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായി ശ്രമിച്ച അക്രമികള്‍ അതില്ലെന്ന് മനസിലാക്കിയതോടെ യുവതിയെ ഇരുചക്രവാഹനത്തിന്റെ നടുവിലിരുത്തി കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. വാഹനം പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് അവര്‍ രക്ഷപെട്ടത്. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. കോവിഡ് മരണം സംഭവിച്ച വീടായിരുന്നതിനാല്‍ അവിടെ ആരുമില്ലായിരുന്നു.അക്രമികള്‍ പിന്നെ സുബിനയെ കടത്തിക്കൊണ്ട് പോകാനായി ഇരു ചക്രവാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. പിടിവലിക്കിടയില്‍ പട്രോളിംഗിനായി എത്തിയ പൊലീസ് ജീപ്പിന് മുന്നിലേക്ക് യുവതി വീണതോടെ അക്രമികള്‍ രക്ഷപ്പെടുക ആയിരുന്നു.
തലനാരിഴയ്ക്കാണ് യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് ബന്ധുക്കളുടെ കൈകളില്‍ എത്തയത്. ഇത്രയും പ്രധാനമായ ഗുരുതരമായ പ്രശ്നം സംഭവിച്ചട്ടും സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ പ്രതികള്‍ക്കായി തെരച്ചില്‍ നടത്താനോ പൊലീസ് തയ്യാറായില്ല. ആക്രമണത്തിൻറെ ഭാഗമായി കാലുകളില്‍ എല്ലാം മുറിവ് സംഭവിച്ചിട്ടുണ്ട്. മാനസീകമായി ഏറെ ഭയന്ന അവസ്ഥയിലാണ്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കള്‍ തന്നെയാണ് സുബിനയെ എത്തിച്ചത്.
അക്രമികളെ പിന്‍തുടരാന്‍ ശ്രമിക്കാതിരുന്ന പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ശ്രമിച്ചില്ല എന്നത് പൊലീസ് നിസഹകരണമെന്ന ബന്ധുക്കളുടെ ആരോപണത്തിന് ബലം കൂട്ടുന്നതാണ്. അവശനിലയിലായ യുവതിക്ക് ഭയമകറ്റാന്‍ കൗണ്‍സിലിംഗ് അടക്കം ആശുപത്രിയില്‍ നല്‍കി വരുന്നതിനിടയില്‍ മൊഴി രേഖപ്പെടുത്താനാവി യുവതിയെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്താനായി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്.സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങുന്നത്. സ്ഥലത്തെ ലഹരി മരുന്നു സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്