സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇനി നിയന്ത്രണങ്ങളുണ്ടാവുക.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ചെരിപ്പ് കടകള്‍, വസ്ത്രശാലകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്ബൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.
നിയന്ത്രണങ്ങൾ തദ്ദേശസ്ഥാപനങ്ങൾ തിരിച്ച് :
17 മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും.
- ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ.
- ടിപിആർ 30ന് മുകളിലുള്ള സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും.
- 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം.
- എട്ടിൽ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. കോവിഡ് നിയന്ത്രണ വിധേയമായ സ്ഥലങ്ങളിൽ ബെവ്കോ ഔട്ടലെറ്റുകൾ തുറക്കുന്നതിനെ സംബന്ധിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ബാറുകൾ തുറക്കുന്നതിനെ ആരോഗ്യവകുപ്പ് അനുകൂലിക്കുന്നില്ല. പൊതുഗതാഗതത്തിലും കൂടുതൽ ഇളവുകൾ വന്നേക്കും. ജില്ല വിട്ടുള്ള യാത്രയ്ക്കും ഇളവു വരാനിടയുണ്ട്.