കൊച്ചി : പട്ടയഭൂമിയിലെ മരംമുറി കേസില്‍ പ്രതികള്‍ ഭൂരിഭാഗവും കര്‍ഷകരും ഭൂവുടമകളുമാണെന്നും ഇവര്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ മാത്രമെ തെളിഞ്ഞിട്ടുള്ളുവെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രധാന പ്രതികള്‍ ഇവരെ പറ്റിച്ചതാണന്നും ജാമ്യമില്ലാക്കുറ്റം ചുമത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതെന്നും എജി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ അടക്കം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം അറിയിച്ചു.

പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച്‌ കോടതി വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് അധിക സത്യവാങ്മൂലം നല്‍കിയത്.

അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വന്‍തോതിലുള്ള മരംമുറിക്കുപിന്നില്‍ സംസ്ഥാനതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പട്ടയരേഖകളും മരംമുറി അനുമതിയുമായി ബന്ധപ്പെട്ട ആസൂത്രിത വില്ലേജ് രേഖകളും പരിശോധിച്ചു.

പട്ടയഭൂമിയിലെ മരങ്ങളുടെ എണ്ണവും മുറിച്ചതും നീക്കിയതുമായ മരങ്ങളുടെ എണ്ണവും സംബന്ധിച്ച്‌ കലക്ടര്‍മാരോടും റവന്യൂ കമീഷണറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതികളുടെയും പ്രധാന സാക്ഷികളുടെയും ഫോണ്‍വിളി രേഖകള്‍ ശേഖരിച്ചു. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. റോജി അഗസ്റ്റിന്റെയും രണ്ടാംപ്രതി ഷെമീറിന്റെയും ബാങ്ക് രേഖകളിലും പരിശോധന തുടരുകയാണ്. ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസിലെ 68 പ്രതികളില്‍ ചുരുക്കംപേരെയെ അറസ്റ്റ് ചെയ്തിട്ടുള്ളൂ എന്നും 100 രൂപ പിഴ ചുമത്താവുന്ന കേസുകളാണ് എടുത്തിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. സത്യവാങ്മൂലം പരിഗണിച്ച കോടതി കേസ് വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക