ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദലിത് ബാലികയെ ബലാത്സംഘം ചെയ്തു കൊന്ന സംഭവത്തില്‍ പൊലീസിന് നേരെ ഗുരുതര ആരോപണവുമായി കുടുംബം. പൊലീസ് പ്രതികള്‍ക്ക് കൂട്ട് നിന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ പ്രതികള്‍ക്ക് പൊലീസാണ് ഒത്താശ ചെയ്തത്.
പോസ്റ്റ്മാര്‍ട്ടം നടത്താതെ ദഹിപ്പിക്കുന്നതിനിടയില്‍ ചിതകെടുത്താന് ശ്രമിച്ച ബന്ധുക്കളെയും പ്രദേശവാസികളെയും പൊലീസ് തടഞ്ഞു. പൊലീസിന് മുന്നിലിട്ട് പെണ്‍കുട്ടിയുടെ പിതാവിനെ പ്രതികളുടെ ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചിട്ടും തടഞ്ഞില്ലെന്നും മാതാവ് വെളിപ്പെടുത്തി.
സൗത്ത്വെസ്റ്റ് ഡല്‍ഹിയിലെ ഓള്‍ഡ് നംഗല്‍ ഗ്രാമത്തില്‍ ഞായറാഴ്ച വൈകീട്ടാണു ദലിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെ വീടിന് സമീപത്തെ ശ്മശാനത്തിലെ കൂളറില്‍നിന്നു തണുത്ത വെള്ളമെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. വൈകിട്ട് ആറു മണിയോടെ ശ്മശാനത്തിലെ പൂജാരിയും മറ്റു മൂന്നു പേരും വീട്ടിലെത്തി വെള്ളമെടുക്കുന്നതിനിടെ ഷോക്കേറ്റു കുട്ടി മരിച്ചുവെന്ന് അറിയിച്ചു.
ഇതേത്തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ വിവരമറിയിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതുവേണ്ടെന്നും പോസ്റ്റ്മോര്‍ട്ടം സമയത്തു ഡോക്ടര്‍മാര്‍ അവയവങ്ങള്‍ മുറിച്ചുമാറ്റുമെന്നും അതിനാല്‍ ഇപ്പോള്‍ തന്നെ സംസ്കാരം നടത്താമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ സംസ്കാരം നടത്തിയെന്നും കുടുംബം പറഞ്ഞു. കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയതോടെ പൂജാരി അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.