തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ അഴിച്ചുപണിയുടെ അന്തിമഘട്ടത്തിൽ കോൺഗ്രസ്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ കെപിസിസി നേതൃത്വം ഇന്ന് ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. വരും ദിവസങ്ങളിൽ എംപിമാരും എംഎൽഎമാരും ആയും ഇത്തരത്തിൽ ചർച്ചകൾ നടക്കും. പുതിയ ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ആണ് മുഖ്യ അജണ്ട. തളർന്നുകിടക്കുന്ന സംഘടനയെ ജില്ലാതലത്തിൽ വീണ്ടും ഊർജ്ജസ്വലമാക്കാനും, ജില്ലാതലത്തിൽ മുന്നണിയെ ഏകോപിപ്പിച്ചു കൊണ്ടുപോകുവാനും പ്രാപ്തരായവരെ ആണ് ഡിസിസി അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കുവാൻ പരിഗണിക്കുന്നത്.

കോൺഗ്രസ് സംഘടനാതലത്തിൽ കെപിസിസി അധ്യക്ഷൻ കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും ശക്തമായ പദവിയാണ് ഡിസിസി അധ്യക്ഷപദവി. ഗ്രൂപ്പിന് അതീതമായി വേണം ഡിസിസി അധ്യക്ഷൻമാരെ നിയമിക്കാൻ എന്ന വാദഗതിയാണ് അണികൾക്കിടയിൽ നിന്ന് ഉയരുന്നത്. ഡിസിസി ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും ജംബോ കമ്മിറ്റികളെ ഒഴിവാക്കാനും, ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പരിഗണന മാറ്റിനിർത്തി പ്രവർത്തനമികവും മാനദണ്ഡം ആക്കുവാനും കെപിസിസി പ്രസിഡൻറ് ആഗ്രഹിക്കുന്നുണ്ട്. ജില്ലാതല സമിതികളിലെ പരമാവധി അംഗങ്ങളുടെ എണ്ണത്തിന് കാര്യത്തിൽ തീരുമാനം ഉണ്ടായതായി ആണ് അറിയാൻ കഴിയുന്നത്. ഡിസിസി അധ്യക്ഷൻ നിയമനം പൂർത്തിയാക്കിയാലുടൻ തന്നെ കമ്മിറ്റികളുടെ നിയമനവും പൂർത്തിയാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ ജില്ലകളിലും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ട പ്രധാന നേതാക്കളുടെ ചുരുക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. ഇതിനെ ചുറ്റിപ്പറ്റി തന്നെയാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും, എംഎൽഎമാരും എംപിമാരും ആയി ചർച്ച നടത്തുന്നത്. ഇവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച ശേഷം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്ന് പട്ടിക അന്തിമമാക്കാൻ ആണ് ധാരണ. ഈ ചർച്ചകളിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കൈക്കൊള്ളുന്ന നിലപാടുകൾ നിർണായകമാകും. തങ്ങൾ നയിക്കുന്ന ഗ്രൂപ്പ് നേതാക്കൾക്ക് വേണ്ടി ഇവർ വാദിക്കുമോ എന്നതാണ് ആകാംക്ഷ ഉയർത്തുന്നത്. സംഘടനയുടെ ഫലപ്രാപ്തിയും ഇതിനെ ആശ്രയിച്ചാവും ഇരിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക