പ്രായപൂർത്തിയായ രണ്ട് പേർ പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. മൂന്ന് പേർ ചേർന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവാവ് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്നാല്‍ സംഭവത്തില്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പ്രതികളില്‍ ഒരാളുമായി താൻ ലിവ്-ഇൻ റിലേഷനില്‍ ആണെന്നും യുവതി പറയുന്നു.
ഇത്തരത്തില്‍ ഭർത്താവിനെ ഒഴിവാക്കുന്നത് ഐപിസി സെക്ഷൻ 497 പ്രകാരമുള്ള വ്യഭിചാര കുറ്റമാണെങ്കിലും, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ 2018- ല്‍ സുപ്രീം കോടതി റദ്ദാക്കിയെന്ന് ജസ്റ്റീസ് ബീരേന്ദ്ര കുമാർ പറഞ്ഞു. ഐപിസി സെക്ഷൻ 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, നിർബന്ധിച്ച് വിവാഹം കഴിക്കല്‍) പ്രകാരമുള്ള എഫ്‌ഐആർ റദ്ദാക്കിയ ഉത്തരവ് പുനസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചാണ് യുവാവ് ഹർജി നല്‍കിയത്. എന്നാല്‍ ഹർജിക്കാരനായ യുവാവിന്റെ ഭാര്യ വിവാഹേതര ബന്ധം സമ്മതിച്ചതായി പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അങ്കിത് ഖണ്ഡേല്‍വാള്‍ ചൂണ്ടിക്കാട്ടി.
വിവാഹിതനായ ഒരു വ്യക്തിയുടെ വിവാഹേതര ബന്ധത്തിനല്ല, ഇവിടെ സാമൂഹിക ധാർമ്മികത സംരക്ഷിക്കാനാണ് കോടതി അതിൻ്റെ അധികാരപരിധി വിനിയോഗിക്കേണ്ടതെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്ന് പ്രായപൂർത്തിയായ രണ്ട് പേർ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടാല്‍ നിയമപരമായി കുറ്റമായി അത് കണക്കാക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇവിടെ വിവാഹ ബന്ധം വാദിച്ച് തെളിയിക്കാൻ കഴിയാത്ത പക്ഷം, ലിവ്-ഇൻ ബന്ധങ്ങള്‍ പോലുള്ള വിവാഹത്തിന് സമാനമായ ബന്ധങ്ങള്‍ക്ക് സെക്ഷൻ 494 ഐപിസി ബാധകമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. തുടർന്ന് യുവാവിന്റെ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളുകയും ചെയ്തു.