സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് സംഘവും. കൊല്ലം സ്വദേശിയില്‍ നിന്ന് കഴിഞ്ഞ മാസം 90 ലക്ഷം തട്ടിയെടുത്തത് ചൈനീസ് സംഘമെന്ന് സൈബർ പൊലീസ് കണ്ടെത്തല്‍. ഹൈ ടെക് തട്ടിപ്പിനായി മലയാളികള്‍ ജോലി ചെയ്യുന്ന കോള്‍ സെന്ററുകള്‍ പോലും വിദേശത്തുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഒന്നു വച്ചാല്‍ രണ്ട് , രണ്ട് വച്ചാല്‍ നാല് എന്ന ചൂതാട്ടത്തിന് സമാനമാണ് ഹൈടെക്ക് തട്ടിപ്പുകാരുടെയും രീതി.
തട്ടിപ്പിനിരയായ കൊല്ലം സ്വദേശിയെ അഞ്ജാതനായ ഒരാള്‍ ഒരു വാട്ട് ആപ്പ് ഗ്രൂപ്പിലേക്ക് ചേർത്തതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ചെറിയ ചെറിയ ഗെയിമുകള്‍ നല്‍കി, ചെറിയ വരുമാനും കിട്ടി. പിന്നെ ഗ്രൂപ്പ് അഡ്മിൻ നിർദ്ദേശിച്ചതനുസരിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംഗ് തുടങ്ങി. ചെറിയ തുക നിക്ഷേപിച്ചാല്‍ ഇരട്ടികിട്ടുമെന്നായിരുന്നു വാഗ്ദാനം. വൻ തുക പ്രതിഫലം കിട്ടയെന്ന തരത്തില്‍ പലരും ഗ്രൂപ്പില്‍ സന്ദേശമയച്ചതോടെ വിശ്വാസ്യത കൂടി. അങ്ങനെ ഘട്ടം ഘട്ടമായി യുവാവ് പണമിറക്കി.
ഒടുവില്‍ സ്വന്തം 90 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന്‍റെ കയ്യിലെത്തിയ ശേഷമാണ് യുവാവ് തട്ടിപ്പ് തിരിച്ചറിയുന്നതും പൊലീസി പരാതി നല്‍കുന്നതും. പണം തിരിക ആവശ്യപ്പെട്ടപ്പോള്‍ യുവാവിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ചൈനീസ് തട്ടിപ്പ് സംഘം പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയിരുന്നുവെന്ന് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈൻ തട്ടിപ്പ് സംഘം വിദേശ രാജ്യങ്ങളില്‍ കോള്‍ സെൻററുകള്‍ നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. ഈ കൂട്ടത്തില്‍ മലയാളികളുമുണ്ട്.
ലോകത്തിന്‍റെ ഏത് കോണിലിരുന്നും സംഘടിത തട്ടിപ്പ് നടത്താൻ ഇത്തരം കോള്‍ സെൻററുള്‍ ഉള്‍പ്പെടെ മറയാക്കുന്നുണ്ട്. മലയാളികളെ കുടുക്കാൻ മലയാളികളെ തന്നെ നിയോഗിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.ഓണ്‍ലൈൻ തട്ടിപ്പില്‍ ചാടാതിരിക്കാൻ ഫേക്ക് കോളുകള്‍ അറ്റന്‍റഡ് ചെയ്യരുതെന്നും എത്ര വിശ്വസനീമായി സംസാരിച്ചാലും എടുത്ത് ചാടരുത്, കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പണം കടല്‍ കടക്കുകയെന്നും പൊലീസ് പറയുന്നു.