പത്തനംതിട്ട: 14കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 77 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പ്രമാടം ഇളകൊള്ളൂർ കളർ നിൽക്കുന്നതിൽ സുനിലി(27)നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ 77 വർഷം കഠിനതടവും മൂന്നര ലക്ഷം രൂപയും ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഒന്നര വർഷം അധിക കഠിനതടവിനും ശിക്ഷിച്ചു.
ഇന്ത്യൻ പീനൽ കോഡ് പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2019-ൽ ആണ് കേസിനാസ്പദമായ സംഭവം. എട്ടാംക്ലാസ് വിദ്യാർഥിനിയെ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും പ്രതി പല ദിവസങ്ങളിൽ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് കേസ്.
ഭയംമൂലം പെൺകുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് 2022 കാലയളവിൽ പ്രതി വീണ്ടും അതിക്രമത്തിന് മുതിർന്നപ്പോൾ മറ്റൊരു പെൺകുട്ടിയോട് വിവരം പങ്കുവെച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.