തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ മുഖാന്തരം ഇനി കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കും. ഒരു ലിറ്റർ വെള്ളത്തിന് 10 രൂപ നിരക്കിലാണ് റേഷൻ കടകൾ മുഖാന്തരം കുപ്പിവെള്ളം വാങ്ങാൻ സാധിക്കുക. റേഷൻ വാങ്ങാൻ പോകുന്നവർക്കും, വഴിപോക്കർക്കും റേഷൻ കടകളിൽ നിന്നും കുപ്പിവെള്ളം വാങ്ങാവുന്നതാണ്.
പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പി വെള്ളം 20 രൂപയ്ക്ക് വിൽക്കുമ്പോഴാണ്, റേഷൻ കടകൾ മുഖാന്തരം നേർപകുതി വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻ കടകൾ വഴി വിൽക്കുക.
ജലസേചന വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് ഗുണമേന്മയുള്ള ഹില്ലി അക്വാ കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ശബരിമല സീസൺ കണക്കിലെടുത്ത്, കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ റേഷൻ കടകളിലാണ് സ്റ്റോക്ക് എത്തിക്കുക. എട്ട് രൂപയ്ക്കാണ് വ്യാപാരികൾക്ക് കുപ്പിവെള്ളം ലഭിക്കുക. ഇവ 10 രൂപയ്ക്ക് വിൽക്കുന്നതോടെ 2 രൂപ കമ്മീഷനായി ലഭിക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.