തിരുവനന്തപുരം: കേരളീയത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയെന്ന് സർക്കാരിനെതിരെ വ്യാപക വിമർശനം. ഫോക് ലോർ അക്കാദമിയാണ് ആദിമം എന്ന പേരിൽ 5 ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി മ്യൂസിയം തയാറാക്കിയത്. കേരളീയത്തിന്‍റെ ഭാഗമായി ആദിവാസികൾ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയതാണെന്നും വിമർശകർ നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഫോക് ലോർ അക്കാദമി ന്യായീകരിച്ചു.

ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് കനകക്കുന്നിൽ ആദിമം മ്യൂസിയം തയാറാക്കിയിരിക്കുന്നത്. മ്യൂസിയം എന്ന പേരിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കുന്നതിലെ മനുഷ്യത്വ വിരുദ്ധതയാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളുടെ ജീവിത രീതിയും താമസ സ്ഥലവുമൊക്കെ പുനരാവിഷ്കരിച്ചിരിക്കുന്നു. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇവർ കുടിലുകൾക്ക് മുമ്പിലിരിക്കുന്നത്. ആളു കൂടുമ്പോൾ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോയെടുക്കാനും കലാപരിപാടികൾ ആസ്വദിക്കാനുമൊക്കെ വൻ തിരക്കാണ്. താമസ യാത്രാ സൗകര്യങ്ങളും പ്രതിഫലവും നൽകിയാണ് ഇവരെ കേരളീയത്തിൻ്റെ ഭാഗമാക്കിയത്. തങ്ങളുടെ പാരമ്പര്യ കലാപരിപാടികൾ അവതരിപ്പിക്കുന്നതിൽ സന്തോഷമാണെന്നും പ്രദർശന വസ്തുവാക്കിയെന്ന് അഭിപ്രായമില്ലെന്നും കലാകാരന്മാർ പ്രതികരിച്ചു. വിമർശനങ്ങളെ ഫോക് ലോർ അക്കാദമി തളളി. വിശദീകരണം ഇങ്ങനെയൊക്കെ ആണെങ്കിലും മനുഷ്യരെ തുല്യരായി കാണാതെ പ്രദർശന വസ്തുക്കളാക്കിയതിൽ പ്രതിഷേധം കനക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക