ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഒരു സീറ്റുകൂടി ലഭിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ്-എം ശക്തമാക്കും. അടുത്ത മാസം ചേരുന്ന നേതൃയോഗം ആവശ്യം ഇടതുമുന്നണിയെ ഔദ്യോഗികമായി അറിയിക്കും. യുഡിഎഫിലായിരിക്കെ മുന്‍പ് കോട്ടയം, മൂവാറ്റുപുഴ, മുകുന്ദപുരം ലോക്‌സഭാ സീറ്റുകള്‍ മത്സരിക്കാന്‍ ലഭിച്ചിട്ടുണ്ട് എന്നതാണ് ജോസ് കെ മാണി വിഭാഗം മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്.
കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകളില്‍ ഒരെണ്ണമെങ്കിലും ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്‍റെ ഭാഗമായപ്പോള്‍ അര്‍ഹമായ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നും ലോക്സഭയില്‍ ആ പരിഗണന ലഭിക്കണമെന്നും എന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ലോക് സഭാ സീറ്റു ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും എല്ലാ കക്ഷികള്‍ക്കും താത്പര്യം ഉന്നയിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനന്‍ ഇ.പി. ജയരാജന്‍ വ്യക്തമാക്കി.
യുഡിഎഫുമായി താരതമ്യം
ഇടതുമുന്നണിയുമായുള്ള ബന്ധത്തിൽ കേരള കോൺഗ്രസിലെ രണ്ടാം നിര നേതാക്കളിൽ ഭൂരിഭാഗം പേരും അസ്വസ്ഥരാണ്. ജനങ്ങൾക്ക് സർക്കാരിനോടുള്ള എതിർപ്പു മൂലം അവർക്കിടയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്ന് ജില്ലാ പ്രസിഡന്റുമാർ സഹിതം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വിദ്യാർഥി പ്രസ്ഥാനത്തിലെ അംഗങ്ങളെ എസ്എഫ്ഐക്കാർ നിരന്തരം വർദ്ധിക്കുന്നതും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. യുഡിഎഫിൽ ആയിരുന്നപ്പോൾ ലഭിച്ച അംഗീകാരവും, പരിഗണനയും ഇടതുമുന്നണിയും ലഭിക്കുന്നില്ല എന്ന പരാതിയാണ് ഇപ്പോൾ വ്യാപകമാകുന്നത്. യുഡിഎഫുമായി താരതമ്യപ്പെടുത്തുമ്പോൾ എൽഡിഎഫിൽ തങ്ങൾക്ക് വിലയില്ല എന്നതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം.