സംസ്ഥാനത്ത് കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തില്‍ വൻ വര്‍ധനയെന്നു റിപ്പോര്‍ട്ട്. മൂന്നരവര്‍ഷത്തിനിടെ (2020 മുതല്‍ 2023 മേയ് വരെ) 792 കുട്ടികളെയും 606 സ്ത്രീകളെയും കാണാതായതായാണ് സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. അതായത് വര്‍ഷത്തില്‍ ശരാശരി 150 പേരെ കാണാതാകുന്നു.
2020 ല്‍ 200 കുട്ടികളെയും 151 സ്ത്രീകളെയും 2021ല്‍ 257 കുട്ടികളെയും 179 സ്ത്രീകളെയുമാണു കാണാതായത്. 2022 ല്‍ 210 സ്ത്രീകളെയും 269 കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 മേയ് വരെ 66 സ്ത്രീകളെയും കുട്ടികളെയും കാണാതായതായാണു റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്യുന്നതില്‍ 40 ശതമാനം കേസുകളില്‍ മാത്രമാണു സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നത്. കാണാതാകുന്ന വീട്ടമ്മമാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം: സ്കൂളുകളില്‍നിന്നു പെണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് ഒളിച്ചോടുന്നത് വ്യാപകമാണെന്നും ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ തമ്മിലുള്ള ‘സൗഹൃദം’ ഒരുമിച്ചു ജീവിക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തുന്ന നിരവധി സംഭവങ്ങളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായാണു റിപ്പോര്‍ട്ട്. മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം ജില്ലയില്‍ നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്‍റെ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്. കോട്ടയം ജില്ലയിലാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകള്‍ കേന്ദ്രീകരിച്ചും ഇവരുടെ പ്രവര്‍ത്തനമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായതാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.