മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്ന മനുഷ്യര്‍ ഇന്ന് ലോകത്തിന്റെ പല കോണിലും കാണാൻ സാധിക്കും. എന്നാല്‍ ഇവിടെ കാര്യത്തില്‍ ചെറിയ ഒരു തിരുത്തുണ്ട്. ഇവിടെ മയക്കുമരുന്നിനും അടിമകള്‍ ആയിരിക്കുന്നത് മനുഷ്യര്‍ അല്ല, ഹംസങ്ങള്‍ ആണ്. സ്ലോവാക്യയിലെ കര്‍ഷകര്‍ ആണ് വളരെ വ്യത്യസ്തമായ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. അവരുടെ പോപ്പി വയലുകളില്‍ മുഴുവനും ഇന്ന് ഹംസങ്ങള്‍ മേഞ്ഞ് നടക്കുകയാണ്. അത് കാരണം കൃഷി മര്യാദക്ക് നടക്കുന്നില്ല എന്നാണ് ഈ കര്‍ഷകരുടെ പരാതി.

ഒരു തരത്തിലും ഈ ഹംസങ്ങള്‍ പോപ്പി പാടം വിട്ട് പോകാൻ തയ്യാറാവുന്നില്ല. ഡസൻ കണക്കിന് ഹംസങ്ങള്‍ അവിടം താവളമാക്കിയിരിക്കുകയാണ് എന്നും ഇവര്‍ പറയുന്നു. ഈ പക്ഷികള്‍ മയക്കുമരുന്നിന് അടിമകളായിരിക്കുന്നു എന്നാണ് കര്‍ഷകര്‍ പറയുന്നത്. വര്‍ഷങ്ങളായി പ്രദേശത്ത് പോപ്പി കൃഷി ചെയ്യുന്ന ബാലിന്റ്‌സ് പാം എന്ന കര്‍ഷകൻ പറയുന്നത് ആദ്യമായിട്ടാണ് താൻ തന്റെ ജീവിതത്തില്‍ ഇത്തരം ഒരു സ്ഥിതി വിശേഷം കാണുന്നത് എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊമര്‍നോ ഗ്രാമത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വയലുകളില്‍ ഫെബ്രുവരിയില്‍ വലിയ കൂട്ടം ഹംസങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍, എല്ലാവരുടേയും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അവ അവിടെ നിന്നും പോകാൻ തയ്യാറാവാതെ അവിടെ തന്നെ കൂടുകയാണുണ്ടായത്. ഇതോടെ വിളവെടുക്കാനായിരുന്ന പാടത്തിന്റെ അവസ്ഥ വളരെ മോശമായി. വിളവിനെ മൊത്തവും അത് ബാധിച്ചു. പോപ്പി ചെടികളോട് ഈ ഹംസങ്ങള്‍ക്ക് ആസക്തിയായി എന്നും അതിന്റെ ഫലമായിരുന്നു ഇതെല്ലാം എന്നും കര്‍ഷകര്‍ പറയുന്നു.

മഴയ്ക്ക് ശേഷം പാടത്തുണ്ടാകുന്ന ചെറിയ വെള്ളവും ഈ പക്ഷികള്‍ക്ക് പാടത്ത് തന്നെ തുടരുന്നതിനുള്ള അനുകൂലസാഹചര്യം ഒരുക്കുന്നു. പാം പറയുന്നത് തന്റെ പാടത്ത് 200 -ലധികം ഹംസങ്ങളുണ്ട് എന്നാണ്. വലിയ വിശപ്പുള്ള പക്ഷികളാണ് ഇവ. മുതിര്‍ന്ന് കഴിയുമ്ബോള്‍ 14 കിലോ വരെയൊക്കെ ഇവ തൂക്കം വയ്ക്കുന്നു. പോപ്പി ചെടിയുടെ എല്ലാ ഭാഗവും അവ ഭക്ഷണമാക്കുകയാണ്. ഇത് അവയ്ക്ക് വലിയ ആരോഗ്യപ്രശ്നം തന്നെ ഉണ്ടാക്കും എന്നാണ് കര്‍ഷകര്‍ പറയുന്നത്.

മയക്കുമരുന്ന് സ്ഥിരമായി കഴിക്കുന്നത് ഈ പക്ഷികളുടെ പറക്കാനുള്ള കഴിവിനെ ബാധിക്കും. അതിനാല്‍ തന്നെ ക്ഷീണിച്ച, പറക്കാൻ സാധിക്കാത്ത ഈ പക്ഷികളെ വേട്ടക്കാര്‍ക്ക് എളുപ്പത്തില്‍ പിടികൂടാൻ സാധിക്കും എന്നും കര്‍ഷകര്‍ പറയുന്നു. അതുപോലെ പോപ്പി കൂടുതലായി കഴിക്കുന്നത് ഇവ ചാവുന്നതിനും കാരണമായിത്തീരുന്നു. കര്‍ഷകര്‍ക്ക് ഇവയെ കൊണ്ടുണ്ടാകുന്ന നഷ്ടവും വലുതാണ്. നാല് മാസത്തിനുള്ളില്‍ അഞ്ച് ഹെക്ടര്‍ പോപ്പിപ്പാടം ഇവ നശിപ്പിച്ചു എന്നും 8-9 ലക്ഷത്തിന്റെ നഷ്ടമാണുണ്ടാക്കിയത് എന്നും കര്‍ഷകര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക