രക്തസാക്ഷികളെ അധിക്ഷേപിച്ച തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് എംപി. ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ജോണ്‍ ബിട്ടാസ് എംപിയുടെ മറുപടി. ഉണ്ണി യേശുവിനെ കൊലപ്പെടുത്താനായി ഇറങ്ങിത്തിരിച്ചവര്‍ കൊന്നുകളഞ്ഞ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കത്തോലിക്കാ സഭയിലെ ആദ്യത്തെ രക്തസാക്ഷികളെന്ന് ബ്രിട്ടാസ് പറഞ്ഞു.
ബിഷപ്പ് വിവാദ പ്രസംഗത്തില്‍ ഉദ്ദേശിച്ച രക്തസാക്ഷികള്‍ ബലിദാനികളാണ്. വര്‍ഗ്ഗീയ കലാപമുണ്ടാക്കാനും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ശ്രമിച്ച് ബലിദാനികളായവരാണ്. മാര്‍ ജോസഫ് പാംപ്ലാനിയെ വേദിയിലിരുത്തിയായിരുന്നു രക്തസാക്ഷികളെ അധിക്ഷേപിച്ച പരാമര്‍ശത്തിന് ബ്രിട്ടാസ് മറുപടി നല്‍കിയത്.
ദീപിക ദിനപത്രത്തിന്റെ 137 ആം വാര്‍ഷിക പരിപാടിയിലായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷികളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് ബ്രിട്ടാസിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. അതേസമയം, പ്രസംഗം കുറച്ച് കൂടുതല്‍ കേള്‍ക്കാനാണ് ഇനിയങ്ങോട്ടുള്ള തീരുമാനമെന്നായിരുന്നു വിവാദങ്ങളോടുള്ള ബിഷപ്പിന്റെ പരോക്ഷ പ്രതികരണം.ജസ്റ്റിസ് സിറിയക് ജോസഫ്,വടകര എംപി കെ മുരളീധരൻ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.