ജനീവ: കൊവിഡ്‌ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ്‌ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌ത്‌ കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

111 രാജ്യങ്ങളിലാണ് ഇതിനോടകം ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യു.എൻ. റിപ്പോർട്ടുകളെ ഉദ്ധരിച്ച് കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യകത്മാക്കി. കൊറോണ വൈറസ് വികസിച്ച് കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കൊവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്നു.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ തുടര്‍ച്ചയായി നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. 10 ആഴ്ചയോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കൊവിഡ്‌ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് പ്രധാനമാണ്. എന്നാൽ അത് കൊണ്ട് മാത്രം കൊവിഡിനെ തടയാനാകില്ല. സമഗ്രമായ റിസ്‌ക് മാനേജ്മെന്റ് സമീപനമാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക