കൂടത്തായി റോയ് കൊലപാതകക്കേസ് ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതാണ് നാലം പ്രതി മനോജിനെതിരായ കുറ്റം. നിസംഗ ഭാവത്തിലാണ് ജോളി കുറ്റപത്രം കേട്ടത്.
സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.
ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നു. റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചു. പിന്നാലെ, ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ്.മാത്യു. സയനൈഡ് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം.
കോടതിയിൽ എത്തിയത് ജീൻസും ടീഷർട്ടും ധരിച്ച് സ്റ്റൈലൻ ലുക്കിൽ; മാധ്യമങ്ങളോട് കലിപ്പ്
കോടതിയില്‍ ഹാജരാക്കുന്നതിനിടെ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. അതേസമയം ജോളി ജയിലിൽ നിന്ന് കോടതിയിൽ എത്തിയ ലുക്കും ചർച്ചയാവുകയാണ്. ജീൻസും ഫുൾ സ്ലീവ് ടീഷർട്ടും ധരിച്ചാണ് ഇവർ കോടതിയിൽ ഹാജരായത്. മുഖം മറയ്ക്കാനായി മാസ്കും ഉപയോഗിച്ചിരുന്നു. ഈ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴാണ് ഇവർ മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായത്. കേരളത്തെ ഞെട്ടിച്ച കൊലപാതക കേസ് പ്രതിയുടെ ന്യൂജനറേഷൻ ലുക്കും ഇതോടുകൂടി ചർച്ചയാവുകയാണ്.