ഡൽഹി: സ്വർണക്കടത്ത് കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. കേന്ദ്രസർക്കാരും എൻ.ഐ.എയും സമർപ്പിച്ച അപ്പീൽ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വർണകള്ളക്കടത്ത് ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ വരില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെ എൻ.ഐ.എ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസുകളിൽ യുഎപിഎ നിലനിൽക്കുമോ എന്ന നിയമ പ്രശ്‌നം നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സ്വദേശി മുഹമ്മദ് അസ്‌ലം സമർപ്പിച്ച ഹർജിക്കൊപ്പം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ എൻഐഎ അപ്പീലും പരിഗണിക്കാൻ സുപ്രിംകോടതി തീരുമാനിച്ചു.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ ഒന്നാം പ്രതി പി.എസ് സരിത്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ ഭീകര ബന്ധം കണ്ടെത്താൻ സാധിച്ചില്ലെന്നും, വിചാരണ അനന്തമായി നീളുകയാണെന്നും സരിത് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.