സര്‍ക്കാർ, സര്‍ക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ടെലിഫോണ്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് പറയണമെന്ന് നിര്‍ദേശിച്ച് മഹാരാഷ്ട്ര സര്‍ക്കാർ ശനിയാഴ്ച ഉത്തരവിറക്കി. ഇതോടൊപ്പം, ദിനചര്യകളിലും സര്‍ക്കാർ പരിപാടികളിലും ഉദ്യോഗസ്ഥര്‍ പരസ്പരം വന്ദേമാതരം എന്ന് അഭിസംബോധന ചെയ്യും.
ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും ‘നിര്‍ദ്ദിഷ്‌ട അര്‍ഥങ്ങളില്ലാത്ത ഒരു അഭിവാദ്യം’ മാത്രമാണെന്നും ഉത്തരവില്‍ പറയുന്നു. പുതിയ നിയമം ഗാന്ധിജയന്തി ദിനത്തില്‍ പ്രാബല്യത്തില്‍ വന്നു. സര്‍ക്കാർ , തദ്ദേശ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്കൂളുകള്‍, കോളജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലുടനീളം ഉത്തരവ് ബാധകമായിരിക്കും. ഹലോ എന്നതിനുപകരം വന്ദേമാതരം എന്നത് അഭിവാദ്യമായി ഉപയോഗിക്കുന്നത് നിര്‍ബന്ധമല്ലെന്നും എന്നാല്‍ എല്ലാവരും പിന്തുണയ്ക്കണമെന്നും സര്‍ക്കാർ വ്യക്തമാക്കി.
‘വന്ദേമാതരം രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കി’
വന്ദേമാതരം രാജ്യത്തെ ബ്രിടീഷുകാരില്‍ നിന്ന് സ്വതന്ത്രമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മന്ത്രമായിരുന്നുവെന്ന് സംസ്ഥാന മന്ത്രി ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഇന്‍ഡ്യയിലുടനീളമുള്ള എല്ലാ സര്‍ക്കാരുകളും സാധാരണക്കാരും ഇത് അംഗീകരിക്കുന്നു. വന്ദേമാതരത്തെ കുറിച്ച് ചിലരുടെ മനസില്‍ തെറ്റിദ്ധാരണയുണ്ടെങ്കില്‍ അവരെ മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വന്ദേമാതരം സംബന്ധിച്ച സര്‍ക്കാർ ഉത്തരവിനെതിരെ സമാജ്‌വാദി പാര്‍ടി രംഗത്തെത്തി. ‘ബാലാ സാഹിബ് താക്കറെ എപ്പോഴും ജയ് മഹാരാഷ്ട്ര എന്ന് പറയാറുണ്ടായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഏകനാഥ് ഷിന്‍ഡെ ഇതെല്ലാം മറന്നുവെന്നും എസ്പി എംഎല്‍എ അബു അസിം ആസ്മി പറഞ്ഞു.