സെപ്റ്റംബര്‍ 15 നാണ് മുംബൈയെ ഞെട്ടിച്ചുകൊണ്ട് പന്‍വേല്‍ റെയില്‍വെ സ്റ്റേഷന് പുറത്ത് 29 കാരിയെ ഒരു സംഘം കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് പ്രിയങ്ക റാവത്തിനെയാണ് ക്വട്ടഷന്‍ സംഘം വകവരുത്തിയത്. സംഭവത്തിന് പിന്നില്‍ പ്രിയങ്കയുടെ ഭര്‍ത്താവും, കാമുകിയും പിന്നെ അവരുടെ ക്വട്ടേഷന്‍ ടീമും ആയിരുന്നു.
ആറ് പേര്‍ ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മൂന്നുപേരാണ് ആദ്യം പിടിയിലായത്. മൂന്നുലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിങ് റാവത്ത്(32) നികിത മത്കാർ(24) എന്ന യുവതിയുമായി ഈ വര്‍ഷം ആദ്യം മുതല്‍ പ്രണയത്തിലായിരുന്നു. റാവത്തും, മത്കാറും, ഓഗസ്റ്റില്‍ ഒരുക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. അധികം വൈകാതെ പ്രിയങ്ക ഭര്‍ത്താവിന്റെ വിവാഹത്തെ കുറിച്ച് അറിഞ്ഞു. ഇതോടെ പ്രശ്‌നങ്ങളായി.
മാന്‍ഖുര്‍ദില്‍, പ്രവീണ്‍ ഗഡ്‌ഗെ(45) എന്നയാള്‍ നടത്തുന്ന സ്വകാര്യ ട്യൂട്ടോറിയലില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു നികിത മത്കാര്‍. റാവത്തുമായി ഒരുമിച്ച് ജീവിക്കാന്‍, പ്രിയങ്കയെ വകവരുത്തണമെന്ന് പ്ലാനിട്ടു. മത്കാറും, റാവത്തും, പ്രവീണ്‍ ഗാഡ്‌ഗെയുടെ സഹായം തേടി. ഇയാളാണ് ബുല്‍ദാനയിലെ ക്വട്ടേഷന്‍ ടീമുമായി ഇവരെ ബന്ധിപ്പിക്കുന്നത്. സംഭവത്തില്‍ പ്രവീണ്‍ ഗാഡ്ഗെ (45), ക്വട്ടേഷന്‍ സംഘാംഗങ്ങളായ പങ്കജ് നരേന്ദ്ര കുമാര്‍ യാദവ് (26). ), ദീപക് ദിനകര്‍ ചോഖണ്ഡേ (25), റാവത്ത് രാജു സോനോന്‍ (22) എന്നിവരും പിടിയിലായി. പ്രതികളെ വ്യാഴാഴ്ച വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവരാജ് പാട്ടീല്‍ പറഞ്ഞു.
രണ്ട് മാസത്തോളമായി നികിത മത്കര്‍ ഇന്റര്‍നെറ്റില്‍ വാടക കൊലയാളികളെ തിരഞ്ഞിരുന്നു. എന്നാല്‍, ഗൂഗിളില്‍ തിരഞ്ഞിട്ട് ആരെയും കണ്ടെത്താനാകാതെ വന്നപ്പോള്‍ ഫേസ്‌ബുക്കിലും തിരഞ്ഞു. അങ്ങനെയാണ് കൊലപാതകസംഘത്തെ കണ്ടെത്തിയത്. സംഭവത്തില്‍ താന്‍ പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്ന് നികിത പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഗൂഗിളിലെ സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ വിട്ടുപോയത് കുരുക്കാകുകയായിരുന്നു. ട്യൂഷന്‍ സെന്റര്‍ ഉടമ പ്രവീണ്‍ ഗാഡ്ഗെയുടെ സഹായത്തോടെയാണ് ഗുണ്ടാസംഘങ്ങളെ ഫോണില്‍ ബന്ധപ്പെട്ടത്
റാവ്ത്തിന്റെ നിര്‍ദ്ദേശപ്രകാരം പദ്ധതി നടപ്പാക്കി ക്വട്ടേഷന്‍ ടീം മുങ്ങി. കരാര്‍ പ്രകാരം നല്‍കാനുള്ള മൂന്നുലക്ഷത്തില്‍, രണ്ടുലക്ഷം നല്‍കിയിരുന്നു. റാവത്തിന്റെ ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചതോടെയാണ് കൊലപാതകം തെളിഞ്ഞത്. റാവത്തും, നികിത മത്കാറും ഒരുമിച്ചുള്ള ഫോട്ടോ ഫോണില്‍ കണ്ടതോടെ, ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തു. ഒടുവില്‍ നികിത മത്കാര്‍ എല്ലാം സമ്മതിച്ചു. പന്‍വേല്‍ റെയില്‍വെ സ്റ്റേഷനില്‍, ഏകേദശം രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ക്ക് വ്യക്തത പോരായിരുന്നു. അക്രമിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇരയ്ക്കായി അക്രമി കാത്തിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രിയങ്ക ഓഫീസില്‍ നിന്ന് പുറത്തുവന്ന് ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടക്കുമ്ബോള്‍ അക്രമി പിന്നാലെ കൂടുന്നു,. പെട്ടെന്ന് പിന്നില്‍ നിന്ന് കഴുത്ത് മുറിക്കുകയായിരുന്നു.
പ്രിയങ്കയുടെയും റാവത്തിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. കംപ്യൂട്ടര്‍ എഞ്ചിനീയറായ പ്രിയങ്ക താനെ കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓഫീസറായി ഒരുവര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ഒരു ഇ-മൊമേഴ്‌സ് കമ്ബനിയില്‍ സെയില്‍സ് മാനേജരും.