തിരുവനന്തപുരം: പെന്‍ഷന്‍ ഉറപ്പാക്കാന്‍ മുന്‍ മന്ത്രി സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനര്‍ നിയമിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ ജനം തീരുമാനിക്കട്ടേ. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സക്കാര്‍ ഇപ്പോഴും അതേ രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് മാറ്റി നിയമനം നല്‍കിയത്.
ജുലൈ ആറിനാണ് സജി ചെറിയാന്‍റെ രാജി. മന്ത്രി മാറിയെങ്കിലും സ്റ്റാഫിനെ വിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് കാണിച്ചാണ് പുനര്‍നിയമനം നടത്തിയത്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. സജിയുടെ ക്ലര്‍ക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫില്‍. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പുനര്‍ നിയമനം മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫില്‍ നടത്തി. വി എന്‍ വാസവന്‍റെ സ്റ്റാഫില്‍ അഞ്ച് പേര്‍. ബാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്നവര്‍ തിരികെ പോയി.
ഈ മൂന്ന് മന്ത്രിമാര്‍ക്കുമായിരുന്നു സജിയുടെ വകുപ്പുകള്‍ വിഭജിച്ച് നല്‍കിയത്. രണ്ട് വര്‍ഷം എങ്കിലും സര്‍വ്വീസ് ഉണ്ടെങ്കിലോ പേഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന് അര്‍ഹതയുള്ളൂ. അത് ഉറപ്പാക്കാനാണ് വീണ്ടും നിയമനം. മാറ്റി നിയമനത്തില്‍ സ്റ്റാഫ് എണ്ണത്തിലെ ഇടത് നയവും മറികടന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം എല്‍ഡിഎഫ് 25 ആക്കിയിരുന്നു. റിയാസിന്‍റെ സ്റ്റാഫിന്‍റെ എണ്ണം ഇപ്പോള്‍ 28 ആയി. രാഷ്ട്രീയ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നതില്‍ ഗവര്‍ണ്ണര്‍ കടുത്ത എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചത്. നിയമനങ്ങളുടെ വിവരം രാജ്ഭവന് കൈമാറിയ സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത അറിയിച്ചിട്ടില്ല.