പാലക്കാട്: എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജികൃഷ്ണനെ അറസ്റ്റു ചെയ്തതും പിസി ജോര്‍ജിനെ അഴിക്കുള്ളിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ പുറത്തെടുത്ത അതേ ചതിയില്‍. പൊലീസ് എഫ് ഐ ആറില്‍ ഇതെല്ലാം വ്യക്തമാണ്. കൊലക്കുറ്റം പോലും വേണമെങ്കില്‍ കിട്ടാവുന്ന തരത്തിലാണ് എഫ് ഐ ആര്‍ തയ്യാറാക്കിയത്. പിസി ജോര്‍ജിന് ജാമ്യം കിട്ടിയതു പോലുള്ള അവസ്ഥ ഉണ്ടാകരുതെന്ന കരുതല്‍ ഇതിനു പിന്നിലുണ്ടെന്നതാണ് ലഭ്യമാകുന്ന സൂചന. എന്നാല്‍ ഈ കാലത്ത് എന്തും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കെതിരേയും പൊലീസ് നടത്തുമെന്നതിന് തെളിവാണ് അജികൃഷ്ണന്റെ അറസ്റ്റും കേസും.
സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വപ്‌നാ സുരേഷും സര്‍ക്കാരും തമ്മില്‍ തെറ്റുന്നത് ഐഎഎസുകാരനായ ശിവശങ്കറിന്റെ പുസ്തകം പുറത്തു വന്നതോടെയാണ്. സാമ്ബത്തികമായി സ്വപ്ന പൊളിഞ്ഞപ്പോള്‍ എച്ച് ആര്‍ ഡി എസ് സ്വപ്‌നയ്ക്ക് ജോലി നല്‍കി. ഇതോടെയാണ് എസ് എഫ് ഐയുടെ മുന്‍ സംസ്ഥാന നേതാവായിരുന്ന അജികൃഷ്ണന്‍ സര്‍ക്കാരിന്റേയും പിണറായിയുടേയും കണ്ണിലെ കരടായിരുന്നു. ഈ വൈരാഗ്യമാണ് അജി കൃഷ്ണയ്‌ക്കെതിരായ അറസ്റ്റിന് പിന്നിലെന്നാണ് എച്ച് ആര്‍ ഡി എസ് ആരോപിക്കുന്നത്. പിണറായിസം ചര്‍ച്ചയാകുന്ന കാലത്തെ പിസി ജോര്‍ജ് മോഡല്‍ അറസ്റ്റാണ് അജി കൃഷ്ണയ്‌ക്കെതിരേയും നടന്നത്. കോടതി കനിഞ്ഞില്ലെങ്കില്‍ ദീര്‍ഘകാലം അജികൃഷ്ണ ജയിലില്‍ കിടക്കും. അജി കൃഷ്ണയുടെ അറസ്റ്റ് പിണറായിയുടെ ഉഗ്രകോപം മൂലമാണെന്ന് മനസ്സിലാക്കുവാൻ ഈ കേസിലെ എഫ്ഐആർ ഒന്ന് പരിശോധിച്ചാൽ മാത്രം മതിയാവും.
ഇന്നലെ രാവിലയാണ് ദുബായില്‍ നിന്ന് അജി കൃഷ്ണന്‍ നെടുമ്ബാശ്ശേരിയില്‍ എത്തിയത്. അവിടെ നിന്ന് നേരെ എത്തിയത് പൊലീസ് സ്‌റ്റേഷനില്‍. ഉച്ചയോടെ അവിടെ അജികൃഷ്ണന്‍ എത്തി. എന്നാല്‍ ഡിവൈഎസ് പി ഉണ്ടായിരുന്നില്ല. കുറച്ചു നേരം കാത്തിരുന്ന ശേഷം മടങ്ങി. യാത്ര വഴിയിലെത്തിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രത്യക്ഷപ്പെട്ടു. ഡി വൈ എസ് പി എത്തിയെന്നും മൊഴി നല്‍കണമെന്നും പറഞ്ഞ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നെ ആറസ്റ്റും. അജികൃഷ്ണന്‍ ഉച്ചയോടെ സ്‌റ്റേഷനില്‍ എത്തിയ ശേഷം നാടകീയ നീക്കങ്ങള്‍ നടന്നു എന്നതാണ് വസ്തുത. 2021ലെ കേസിലാണ് അറസ്റ്റ് എന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു.
എന്നാല്‍ 2022 ജൂലൈ 11-ാം തീയതി വരെ അജികൃഷ്ണനെതിരെ കേസൊന്നും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. ഇന്നലെ രാത്രി എട്ട് മണി മിന്നിട്ടിനാണ് അജി കൃഷ്ണനെതിരെ എഫ് ഐ ആര്‍ ഇടുന്നത്. എഫ് ഐ ആര്‍ രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വസ്തുതകള്‍ ഉള്ളത്. എഫ് ഐ ആര്‍ പ്രകാരം 2021 ജൂണ്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം. അതും അര്‍ദ്ധ രാത്രി 12 മുതല്‍ 11.59 വരെ. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട കുറ്റകൃത്യം. അങ്ങനെ 24 മണിക്കൂര്‍ നീണ്ട കുറ്റകൃത്യം. ഈ കുറ്റകൃത്യത്തിന്റെ പരാതി പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ചത സമയവും തീയതിയും എഫ് ഐ ആറിലുണ്ട്. ഇതിനൊപ്പം അറിയിച്ച ആളിന്റെ പേരും. ഇതില്‍ നിന്നാണ് കേസിന് പിന്നിലെ ഗൂഢാലോചന വ്യക്തമാകുന്നത്.
2021 ജൂണില്‍ നിന്ന കുറ്റകൃത്യം പൊലീസ് സ്‌റ്റേഷനില്‍ അറിയുന്നത് 2022 ജൂലൈ 11ന് വൈകിട്ട് അഞ്ചു മണി 55 മിനിറ്റിനാണ്. അതായത് ഇന്നലെ രാത്രി. അതിന് ശേഷം രണ്ട് മണിക്കൂര്‍ കൊണ്ട് എഫ് ഐ ആര്‍ ഇട്ടു. രാത്രിയില്‍ അറസ്റ്റും. ഇതാണ് അജി കൃഷ്ണന്റെ കാര്യത്തില്‍ നടന്നത്. പൊലീസ് സ്‌റ്റേഷന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. മുരുകന്റെ മകന്‍ രാമനാണ് ഏതാണ്ട് ഒരു കൊല്ലം മുമ്ബ് നടന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത് എന്നും എഫ് ഐ ആര്‍ പറയുന്നുണ്ട്. പരാതിയില്‍ അജികൃഷ്ണന്‍, ജോയ് മാത്യു, വിവേകാനന്ദന്‍, വേണുഗോപാല്‍ എന്നിവരടക്കം ഏഴു പ്രതികളും ഉണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. ഇത് ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നുവെങ്കിലും പരാതി കിട്ടിയ ദിവസവും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സമയവും രഹസ്യമാക്കി വച്ചു.
അജികൃഷ്ണന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത് അറിഞ്ഞ ശേഷം ഏതോ സ്ഥലത്തുണ്ടായ ഗൂഢാലോചനയാണ് ഈ കേസെന്ന് വ്യക്തമാക്കുന്നതാണ് പരാതി കൊടുത്ത സമയവും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സമയവും. അജി കൃഷ്ണനും ജോയ് മാത്യുവുമടക്കം 31 പേര്‍ ചേര്‍ന്ന് അട്ടപ്പാടിയിലെ വട്ടലക്കി ആദിവാസി ഊരില്‍ കടന്ന് കയറി മാരക ആയുധങ്ങളുമായി ആദിവാസികളെ ആക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. കാട്ടില്‍ കഴിയേണ്ട തൊട്ടുകൂടാന്‍ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്നും തല്ലിക്കൊന്നാല്‍ ആരും ചോദിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനേയും ബന്ധുക്കളേയും പ്രതികള്‍ വടികൊണ്ട് മര്‍ദ്ദിച്ചുവെന്നും പറയുന്നു.
ഇതിന് പിന്നാലെ ‘ഒരൊറ്റ എണ്ണവും ഇവിടെ കാലു കുത്തരുത്’ എന്ന് പറഞ്ഞ്, ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും അവരുടെ കുടിലുകള്‍ അടിച്ചു തകര്‍ത്ത് തീവെച്ച് കത്തിച്ച് നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. ഐപിസിയുടെ 143, 147, 148, 447, 436, 427, 324, 506, 149 വകുപ്പുകള്‍ക്ക് പുറമേ, പട്ടിക ജാതി- പട്ടിക വര്‍ഗ അക്രമണ നിരോധന നിയമപ്രകാരമാണ് അജി കൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ഭീകര കുറ്റവാളിക്കെതിരെ ചുമത്തുന്ന വകുപ്പുകാണ് ഇതെല്ലാം. ഐ പി സി 46 എന്നത് ഗുരുതര കുറ്റമാണ്. പത്തുകൊല്ലം കുറഞ്ഞത് തടവു ശിക്ഷ കിട്ടാം. വേണമെങ്കില്‍ ജീവപര്യന്തം വരേയും. ഈ കുറ്റം ആദിവാസികള്‍ക്കെതിരെയാണെങ്കില്‍ അത് വധ ശിക്ഷയിലേക്കും മറുമെന്ന് നിയമവിഗദ്ധര്‍ പറയുന്നു.
ഇത്തരം കുറ്റങ്ങള്‍ എഫ് ഐ ആറില്‍ ചുമത്തിയാല്‍ സാധാരണ ഗതിയില്‍ വിചാരണ കഴിയും വരെ ജയിലില്‍ കിടക്കേണ്ടി വരും. എന്നാല്‍ അജി കൃഷ്ണനെതിരായ എഫ് ഐ ആറിലെ ദിവസങ്ങള്‍ പറഞ്ഞു വയ്ക്കുന്ന ഗൂഢാലോചന മാത്രമാണ് എച്ച് ആര്‍ ഡി എസിന് ആശ്വാസം. ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് കോടതി ജാമ്യം അനുവദിച്ചാല്‍ മാത്രമേ ഇനി അജി കൃഷ്ണന് പുറത്തിറങ്ങാന്‍ കഴിയൂ. പിസി ജോര്‍ജിനെ ജയിലില്‍ അടയ്ക്കാനുള്ള നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് അജി കൃഷ്ണനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നത്. ഇത്തരം കേസുകളില്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിക്കില്ലെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.
സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആര്‍.ഡി.എസ്. കോവിഡിന് മുമ്ബ് ഔഷധ കൃഷി തുടങ്ങാന്‍ എച്ച് ആര്‍ ഡി എസ് ആലോചിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പുതിയ വിവാദത്തിന് കാരണം. അന്ന് വിദ്യാധിരാജാ വിദ്യാ ഭവന്‍ ട്രസ്റ്റിന്റെ ഭൂമിയിലാണ് കൃഷി നടത്താന്‍ തീരുമാനിച്ചിരുന്നത്. മുന്‍ ചീഫ് സെക്രട്ടറി രാമചന്ദ്രന്‍നായരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു ആ ട്രസ്റ്റ്. 46 ഏക്കര്‍ ഭൂമി 30 വര്‍ഷം മുമ്ബ് സ്വന്തമാക്കിയതായിരുന്നു വിദ്യാധിരാജാ വിദ്യാ ഭവന്‍ ട്രസ്റ്റ്. ഈ ഭൂമിയിലായിരുന്നു കൃഷി ചെയ്തത്. രാമചന്ദ്രന്‍നായരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പാട്ടത്തിന് പോലും വസ്തു ട്രസ്റ്റ് ഏറ്റെടുത്തിരുന്നില്ല.
രാമചന്ദ്രന്‍ നായരുടെ അനുവാദത്തോടെ ആ ഭൂമിയില്‍ കൃഷി ചെയ്തു. പഞ്ചായത്ത് റോഡിന്റെ ഇരുവശത്തും ഈ വസ്തു ഉണ്ടായിരുന്നു. കൃഷി തുടങ്ങിയപ്പോള്‍ രണ്ടു പേര്‍ പരാതിയുമായി എത്തി. അതില്‍ ഒരു ഭാഗത്തെ ഭൂമിയിലുള്ള രണ്ടര ഏക്കറിനെ കുറിച്ചായിരുന്നു തര്‍ക്കം. ഇതോടെ ആ വസ്തുവില്‍ കൃഷി ചെയ്യേണ്ടെന്നും വച്ചു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ പദ്ധതി തന്നെ പ്രശ്നത്തിലായി. ഇതിനിടെയാണ് രണ്ട് കുടിലുകള്‍ പോലെ ചിലര്‍ ആവസ്തുവില്‍ കെട്ടുന്നത്. അത് വിദ്യാധിരാജാ ട്രസ്റ്റിനെ എച്ച് ആര്‍ ഡി എസ് അറിയിച്ചു. അവര്‍ പൊലീസില്‍ പരാതിയും നല്‍കി. ഭൂമി കൈയേറിയവരോട് രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അതിന് അവര്‍ക്ക് കഴിഞ്ഞുമില്ല. പിന്നീട് കോടതിയിലും ട്രസ്റ്റ് പരാതിയുമായി എത്തി.
തല്‍സ്ഥിതി തുടരാനും മറു വിഭാഗത്തിനോട് അവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ താല്‍കാലിക തല്‍സ്ഥിതി തുടരല്‍ ഉത്തരവിന് ശേഷവും രേഖകള്‍ ഒന്നും മറുഭാഗം ഹാജരാക്കിയില്ല. ഇതോടെ ആ വസ്തു തന്നെ വിദ്യാധിരാജാ ട്രസ്റ്റിന് സ്വന്തമാണെന്ന നിലയും വന്നു. ഇവിടെ എച്ച് ആര്‍ ഡി എസിനോട് കൃഷി ചെയ്തോളാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ അവര്‍ അതു ചെയ്തതുമില്ല. ഇതെല്ലാം കോടതി രേഖകളില്‍ നിന്നു തന്നെ മനസ്സിലാകുന്ന വസ്തുതകളാണ്. 2021ല്‍ പൊലീസിന് മുമ്ബിലെത്തിയ ഈ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ ഇപ്പോള്‍ നാടകീയ നീക്കങ്ങള്‍ നടത്തുന്നത്. സിവില്‍ സ്വഭാവമുള്ള പരാതിയും നടപടികളുമായിരുന്നു ഇതെല്ലാം. ഇതിലേക്ക് ജാമ്യമില്ലാ വകുപ്പുകള്‍ കൊണ്ടു വരാനാണ് പട്ടികജാതി അധിക്ഷേപ വാക്കുകള്‍.