ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി ഇടപെടല്‍ നടത്തുമ്ബോള്‍ കുട്ടിയുടെ അച്ഛന്‍ ആരെന്ന് ഏതാണ്ട് വ്യക്തമാകുകയാണ്. കേസില്‍ ബിനോയിക്ക് ഏറെ തിരിച്ചടിയാകാനുള്ള ശ്രമമാണ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നേരത്തെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരായിരുന്നു. ഇതു കാരണം ബിനോയിയുടെ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നിലെ കേസില്‍ ട്വിസ്റ്റും വരുന്നു.
പിസി ജോര്‍ജിനെ പീഡനക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്ത ശേഷം സിപിഎമ്മിന് ആകെ തലവേദനയാണ്. ഭരണഘടനാ വിവദാത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. പിസിയെ അറസ്റ്റു ചെയ്യുമ്ബോള്‍ എന്റെ കൊന്തയ്ക്ക് ശക്തിയുണ്ടെങ്കില്‍ എല്ലാവരും അനുഭവിക്കുമെന്ന് പിസിയുടെ ഭാര്യ പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് സജി ചെറിയാന്‍ രാജിവച്ചതെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നു. ആ ‘ശാപം’ ഒരാഴ്ചയാകുമ്ബോള്‍ കോടിയേരി കുടുംബത്തെ വെട്ടിലാക്കുന്ന വാര്‍ത്ത മുംബൈയില്‍ നിന്നും വരികയാണ്.
ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ (കണ്‍സെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമിയാണ് ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കുട്ടിയുടെ പിതാവ് ആരെന്ന് ഏതാണ്ട് വ്യക്തമാകുകയാണ്.
കുട്ടി വളരുകയാണെന്ന വസ്തുതകള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍. ഭോര്‍ക്കര്‍ എന്നിവര്‍ വ്യക്തമാക്കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ക്കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും കുടുംബവും നിഷേധിച്ചിരുന്നതാണ്.
ഏതായാലും കേസിന്റെ അവസ്ഥ ഇനി കേരളത്തിലും ചര്‍ച്ചയാകും. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള വാദത്തിനിടെ രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്ബാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.ആര്‍. ഷിന്ദേയോട് ഇക്കാര്യത്തില്‍ വിശദീകരണം തിരക്കിയപ്പോള്‍ വിവാഹിതരാണെന്നാണ് അവര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഇതാണ് വിനയാകുന്നത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും.
വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി. യുവതി മൂന്നുവര്‍ഷംമുമ്ബ് നല്‍കിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയില്‍ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയല്‍ സമര്‍പ്പിച്ച ഡി.എന്‍.എ. പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയില്‍ എത്തിയത്. പരസ്യമായി ആ യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബിനോയ് പറഞ്ഞിരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനെതിരെ നിര്‍ണായക നീക്കവുമായി പീഡനത്തിന് ഇരയായ ബീഹാര്‍ സ്വദേശി രണ്ടാഴ്ച മുമ്ബ് കോടതിയില്‍ എത്തിയിരുന്നു. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അന്ന് ഇരയുടെ ആവശ്യം. അതിന് ശേഷമാണ് ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിയത്. നേരത്തെ ഇക്കാര്യം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു കൊറോണ ലോക്ഡൗണ്‍ മൂലം പരിഗണിച്ചിരുന്നില്ല. ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ അട്ടിമറിക്ക് നീക്കം തുടങ്ങി. എന്നാല്‍ കോടതി അത് തടയുകാണ്.
കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അത് കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഫലമാണ് പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെട്ടിരുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13നാണ് കോടിയേരി പുത്രനെതിരെ പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും അതിനാല്‍ അച്ഛന്‍ ആരെന്ന് അവന്‍ അറിയണമെന്നുമാണ് യുവതി നിലപാട് എടുത്തത്. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.