കൊല്ലം: ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ. വസ്തു ഉടമസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടങ്ങൾ പൊളിച്ചു കെട്ടിടാവശിഷ്ടങ്ങളും മണ്ണും കടത്തുന്നതായാണ് പരാതി. ദേശീയപാത അധികൃതരുടെ ഒത്താശയോടെ ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിച്ച് കെട്ടിട അവശിഷ്ടങ്ങളും പ്രാദേശത്തെ മണ്ണും കെട്ടിടത്തിന്റെ കതകും, കമ്പിയുമുൾപ്പെടെയുള്ള സാധനങ്ങൾ കടത്തുകയാണ്. കെട്ടിടങ്ങളുള്ള ഭൂമി വിലയുടെ ആറ് ശതമാനം പിടിച്ചിട്ടിട്ടാണ് ദേശിയപാത അധികൃതർ പൈസ കൈമാറുന്നത്. അത് കെട്ടിടം പൊളിക്കുന്നതിന്റെ ആവശ്യത്തിനാണ്.
കെട്ടിട ഉടമ കെട്ടിടം പൊളിക്കുകയാണെങ്കിൽ ഈ തുക അവർക്ക് തിരികെ കൊടുക്കുകയാണ് ചെയ്യുന്നത് ദേശിയപാത അധികൃതർ ആണ് കെട്ടിടം പൊളിക്കുന്നത് എങ്കിൽ ആ പൈസ അധികൃതർ എടുക്കുകയും ചെയ്യും. എന്നാൽ കെട്ടിടാവാശിഷ്ടങ്ങൾ ഉടമകൾക്ക് എടുക്കാം എന്നിരിക്കെ വീടുകളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ മണിക്കൂറുകൾക്കകം പൊളിച്ചു മാറ്റുകയാണ് ഈ സംഘങ്ങൾ.
ദേശിയപാത അതോറിറ്റിയിൽ ചില ഉദ്യോഗസ്ഥരും വയലുകൾ നികത്തുന്ന കരമണ്ണ് മാഫിയ സംഘവുമായി ഉണ്ടായിട്ടുള്ള അഡ്ജസ്റ്റ്മെന്റിൽ നടക്കുന്ന ഇടപാടിനെതീരെ കെട്ടിട ഉടമകൾ രംഗത്ത് വരികയും ഉന്നത ഉദ്യോഗസ്ഥർക്കും പോലീസിലും പരാതി നൽകുകയുണ്ടായി. തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന ബഹുഭൂരിപക്ഷം ആളുകളും വൈകിയാണ് തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വഞ്ചിക്കപ്പെട്ട വർക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആണ് ഇവരുടെ ആവശ്യം.