മൈസുരു: ലത്തീന്‍ സഭയുടെ ഭാഗമായ സെന്‍റ് റോസെല്ല മഠത്തിനെതിരായ സിസ്റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍വെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പൊലീസ്. കന്യാസ്ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്‍റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പൊലീസ് സംഘമെത്തി പരിശോധന നടത്തി. മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിച്ച സിസ്റ്റര്‍ എല്‍സീനയെ ക്രൂരമായി മര്‍ദ്ദിച്ച്‌ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതില്‍ കൃത്യമായ തെളിവില്ലെന്ന നിലപാടായിരുന്നു മൈസൂരു പൊലീസ് നേരത്തെ സ്വീകരിച്ചത്. മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടക്കത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് തുട‍ര്‍ നടപടി സ്വീകരിക്കാനാരംഭിച്ചത്.

സെന്‍റ് റോസെല്ലാ കോണ്‍വെന്‍റിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ എല്‍സീന പൊലീസിന് നല്‍കിയ പരാതിയില്‍ ഉന്നയിച്ചത്. കോണ്‍വെന്‍റിലെ അനീതി ചൂണ്ടികാട്ടിയതിന് ക്രൂരമായി മര്‍ദ്ദിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിച്ച്‌ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും സിസ്റ്റ‍ര്‍ ആരോപിച്ചു. നാല് ദിവസമാണ് മൈസൂരുവിലെ മാനസികാരോഗ്യ ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. പുരുഷന്‍മാരെത്തി മഠത്തില്‍വച്ച്‌ അക്രമിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ മേരി എല്‍സീന പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഠത്തിലെ പുരോഹിതരുടെ സാന്നിദ്ധ്യവും മൂക ബധിര കൂട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്തതിനുമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നാണ് എല്‍സീന പറയുന്നത്. എന്നാല്‍ സിസ്റ്റര്‍ എല്‍സീനയ്ക്ക് മാനസികപ്രശ്നമാണെന്നും ഇനി തിരിച്ചെടുക്കില്ലെന്നുമാണ് കോണ്‍വെന്‍റിന്‍റെ നിലപാട്. മഠത്തില്‍ ജോലിക്കെത്തിയ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ചുരിദാര്‍ ധരിച്ച്‌ വീട്ടുകാര്‍ക്കൊപ്പം സഭയുടെ അനുമതിയില്ലാതെ സിസ്റ്റര്‍ എല്‍സീന പോയതാണെന്നുമാണ് മഠം അധികൃതരുടെ ആരോപണം. സന്യാസവസ്ത്രവും മൊബൈലും ഉള്‍പ്പടെ ബലം പ്രയോഗിച്ച്‌ മഠം അധികൃതര്‍ തിരിച്ചുവാങ്ങിയിരുന്നു. 25 വര്‍ഷമായി സഭാംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന ഇന്ന് മൈസൂരുവില്‍ ബന്ധുവിന്‍റെ വസതിയിലാണ് കഴിയുന്നത്. കള്ളപ്രചാരണങ്ങളിലൂടെ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും താന്‍ പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞാല്‍ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി സിസ്റ്റര്‍ എല്‍സീന മഠത്തിന് മറുപടി നല്‍കിയിട്ടുണ്ട്.

താന്‍ അന്യായമായ തടങ്കിലിലാണെന്നും, ഏത് നേരത്തും കൊല്ലപ്പെട്ടേക്കാമെന്നും കാട്ടി ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും എല്‍സിന കഴിഞ്ഞയാഴ്ച വീഡിയോ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൈസൂരിലെ ഡോട്ടേഴ്‌സ് ഓഫ് അവര്‍ ലേഡി ഓഫ് മേഴ്‌സി മഠത്തിലെത്തിയെങ്കിലും അവരോട് വളരെ ക്രൂരമായാണ് അധികാരികള്‍ പെരുമാറിയത്. ഇതേ തുടര്‍ന്ന് രാം പുര പൊലീസിന്റെ സഹായം തേടി. ഒപ്പം വയനാട്ടിലുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയും പ്രശ്‌നത്തിലിടപെട്ടു.

കോണ്‍വെന്റില്‍ നടക്കുന്ന അന്യായങ്ങളെപ്പറ്റി എല്‍സിന കര്‍ണാടക വനിത ശിശുക്ഷേമ വകുപ്പിന് കത്തയച്ചിരുന്നു. ഈ കത്തില്‍ മഠത്തില്‍ നടക്കുന്ന നിയമ വിരുദ്ധ കാര്യങ്ങളെക്കുറിച്ചും നികുതി വെട്ടിപ്പിനെക്കുറിച്ചും സൂചിപ്പിച്ചിരുന്നു – ഈ കത്തിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍വെന്റ് മേലധികാരികള്‍ പീഡിപ്പിക്കാന്‍ തുടങ്ങി എന്നാണ് എല്‍സിനായുടെ വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

മഠത്തിലെ സഹപ്രവര്‍ത്തകരായ മറ്റ് കന്യാസ്ത്രീകളാണ് പീഡനത്തിന് നേതൃത്വം നല്‍കിയത്. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഏത് നേരത്തും കൊല്ലപ്പെട്ടേക്കാമെന്നും സഹോദരങ്ങള്‍ക്കയച്ച വീഡിയോ വില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസം 31 ന് വൈകുന്നേരം ഏഴ് മണിയോടെ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ മൂന്നാല് പേര്‍ ചേര്‍ന്ന് വലിച്ചിഴച്ചു കൊണ്ട് പോയി. കാലിന് അടിച്ചു വീഴ്‌ത്തി , മയക്ക് മരുന്ന് കുത്തിവെച്ച്‌ വാഹനത്തില്‍ കേറ്റി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

അപ്രിയ സത്യങ്ങള്‍ പറയുന്നവരേയും, മേലധികാരികളെ എതിര്‍ക്കുന്നവരെയും ഇത്തരത്തില്‍ മാനസിക രോഗം ആരോപിച്ച്‌ തടവില്‍ പാര്‍പ്പിക്കുന്നതും മാനസിക രോഗിയായി .ചിത്രീകരിക്കുന്നതും കന്യാസ്ത്രീ മഠങ്ങളില്‍ പതിവാണ്. മാനസിക കേന്ദ്രത്തില്‍ അടയ്ക്കുന്നതിന് മുമ്ബ് തന്നെ മൊബൈല്‍ ഫോണും, സഭാ വസ്ത്രങ്ങളും കോണ്‍വെന്റ് അധികാരികള്‍ പിടിച്ചു വെച്ചിരിക്കയായിരുന്നു.

പിതാവും സഹോദരങ്ങളുമെത്തിയാണ് പൊലീസ് സഹായത്തോടെ എല്‍സിനായെ മോചിപ്പിച്ചത്. പൊലീസ് സഹായത്തോടെ മഠത്തിലെത്തി തന്റെ ഫോണും വസ്ത്രങ്ങളും ആവശ്യപ്പെട്ടെങ്കിലും കോണ്‍വെന്റ് ചുമതലക്കാര്‍ അവ നല്‍കാന്‍ കൂട്ടാക്കിയില്ല. മൈസൂരിലെ ബന്ധു വീട്ടില്‍ അഭയം തേടിയിരിക്കയാണിവര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക