ഇംഫാൽ: മണിപ്പൂരിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തിയ മുഖ്യപ്രതി പിടിയിൽ. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 46 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൌണോജം ഋഷി ലുവാങ്ചിൽ നിന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ച ഡിറ്റണേറ്ററുകളും കോർടെക്‌സ് വയറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാഷണൽ റവല്യൂഷണറി ഫ്രണ്ട് ഓഫ് മണിപ്പൂരിലെ ഒരു സായുധ സംഘമാണ് തന്നെ റിക്രൂട്ട് ചെയ്തതെന്നും, അജ്ഞാതൻ മുഖേന സംഘടനയുടെ സ്വയം പ്രഖ്യാപിത കമാൻഡറാണ് സ്‌ഫോടകവസ്തുക്കൾ നൽകിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഓരോ സ്‌ഫോടനത്തിനും 30,000 രൂപയാണ് പ്രതിഫലമെന്നും തൗണോജം ഋഷി ലുവാങ്‌ച മൊഴി നൽകി.
മെയ് 5 ന് നടന്ന നാഗമാപാല സ്‌ഫോടനത്തിലും, ഖുറൈ തൊയിഡിംഗ്‌ജാം ലെയ്‌കൈ സ്‌ഫോടനത്തിലും, ജൂൺ 5 ന് ഇംഫാലിലെ ലിറ്റിൽ ഫ്ലവർ സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിലും തനിക്ക് പങ്കുണ്ടെന്ന് ലുവാങ്‌ച സമ്മതിച്ചതായി ഇംഫാൽ വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.